ഹൈദരാബാദ്: കോവിഡിന്റെ അടുത്ത തരംഗം തീർച്ചയായും ഉണ്ടാകുമെന്നും, പക്ഷേ അത് എപ്പോൾ, എങ്ങനെ ഉണ്ടാകുമെന്ന് പറയാൻ സാധിക്കില്ലെന്നും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ) ഡയറക്‌ടർ ജനറൽ ഡോ. ശേഖർ സി മൺടെ.
വാക്‌സിനേഷനും മാസ്‌ക് ധരിക്കുന്നതും തീർച്ചയായും മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്‌ക്കാൻ സഹായിക്കുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദം ഭയപ്പെടേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. ഡെൽറ്റ പ്ളസ് വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ വിവരങ്ങൾ വിശകലനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘യുകെ, യൂറോപ്പ്, യുഎസ് തുടങ്ങിയ ഇടങ്ങൾ അടുത്ത തരംഗത്തിന് സാക്ഷ്യം വഹിച്ചു. അതിനാൽ നമ്മൾ ജാഗരൂകരായിരിക്കണം. അടുത്ത തരംഗത്തിന് സാധ്യതയുണ്ട്, പക്ഷേ എപ്പോൾ, എങ്ങനെ എന്ന് ഇതുവരെ വ്യക്‌തമല്ല. വൈറസിന്റെ ജനിതകമാറ്റം മൂലമോ, കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരുന്നതിൽ ജനങ്ങളുടെ അലസതയോ ഇതിന് കാരണമായേക്കാം’ ഡോ. മൺടെ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. വാക്‌സിനേഷൻ ഗുണകരമാണെന്നതിന് നിരവധി ശാസ്‌ത്രീയ തെളിവുകളുണ്ട്. കോവിഡ് വൈറസിന്റെ ജനിതക നിരീക്ഷണം അടുത്ത മൂന്ന് വർഷത്തേക്ക് കൂടി തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also: ഓണക്കിറ്റിന് എതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതം; മന്ത്രി ജിആർ അനിൽ