ന്യൂഡെൽഹി: ഒമൈക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദ്ഗധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്റെ അത്രയും തീവ്രമാകാനിടയില്ലെന്ന് ദേശീയ കോവിഡ് 19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്‌ധർ വ്യക്‌തമാക്കി. നിലവില്‍ 54 കോടിയിലേറെ പേര്‍ രണ്ട് ഡോസ് വാക്‌സിനും 82 കോടിയലധികം പേര്‍ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞതിനാൽ പ്രതിരോധം കൂടുതൽ മികച്ചതാകുമെന്നാണ് വിലയിരുത്തൽ.
വാക്‌സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. രാജ്യത്താകമാനം ഒമൈക്രോൺ രോഗബാധയേറ്റവരുടെ എണ്ണം വർധിക്കുകയാണ്. നിലവിൽ നൂറ്റിനാൽപതിലേറെ പേര്‍ക്ക് ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 24 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ആണെന്നും, ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
മഹാരാഷ്‌ട്രയിലും തെലങ്കാനയിലുമായി ഇന്നലെ 21 പേർക്കു കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചിരുന്നു. മഹാരാഷ്‌ട്രയിൽ എട്ടുപേർക്കാണ് പുതിയതായി ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. എട്ടു പേരും മുംബൈയിലാണ്. ഇതോടെ സംസ്‌ഥാനത്താകെ ഒമൈക്രോൺ ബാധിതർ 48 ആയി. തെലങ്കാനയിൽ 13 പേർക്ക് കൂടിയാണ് ഒമിക്രോൺ സ്‌ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഹൈദരാബാദിൽ എത്തിവരാണ് എല്ലാവരും. ഇതോടെ തെലങ്കാനയിൽ ഒമൈക്രോൺ ബാധിതർ 20 ആയി.
കേരളത്തിൽ 4 പേര്‍ക്ക് കൂടി കോവിഡ് 19 ഒമൈക്രോണ്‍ വകഭേദം സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. സംസ്‌ഥാനത്ത് ഇതുവരെ 11 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ രണ്ട് പേര്‍ക്കും, മലപ്പുറത്തെത്തിയ ഒരാള്‍ക്കും, തൃശൂര്‍ സ്വദേശിനിക്കുമാണ് ഇന്നലെ ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചത്.
Read Also: കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാട്, സഖ്യമില്ല; സിപിഐഎം പോളിറ്റ് ബ്യൂറോ