മുംബൈ: നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. മുംബൈ പോലീസാണ് ലൈസൻസ് അനുവദിച്ചത്. അജ്‌ഞാതരിൽ നിന്ന് വധഭീഷണി ഉണ്ടായതിന്റെ പശ്‌ചാത്തലത്തിൽ ഇക്കഴിഞ്ഞ ജൂലൈ 22നാണ് സൽമാൻ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറെ കാണുകയും ലൈസൻസിന് അപേക്ഷ നൽകുകയും ചെയ്‌തത്.
സൽമാന്റെ അപേക്ഷ ലഭിച്ചയുടൻ ഇത് താരം താമസിക്കുന്ന സോൺ 9ന്റെ ചുമതലയുള്ള ഡിസിപിക്ക് കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് സൽമാൻ ഖാന് തോക്ക് ലൈസൻസ് അനുവദിച്ചത്. ഒരു തോക്ക് കൈവശം വെക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.
അതേസമയം, താരത്തിന് ഏത് തോക്കായിരിക്കും വാങ്ങാനാവുക എന്ന കാര്യത്തിൽ വ്യക്‌തതയില്ല. പോയിന്റ് 32 കാലിബർ പിസ്‌റ്റളോ റിവോൾവറോ ആയിരിക്കും സൽമാന് ഉപയോഗിക്കാനാവുക എന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാല അജ്‌ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും അദ്ദേഹത്തിന്റെ പിതാവിനും നേരെ വധഭീഷണി ഉയർന്നത്. മൂസേവാലയുടെ ഗതി നിങ്ങൾക്കും ഉണ്ടാകുമെന്നാണ് ഭീഷണിക്കത്തിൽ പറഞ്ഞിരുന്നത്. മെയ് 29നാണ് പഞ്ചാബിലെ മാൻസ ജില്ലയിൽ വെച്ച് സിദ്ദു മൂസേവാല കൊല്ലപ്പെട്ടത്.
Most Read: വൈറലായി ‘സബാഷ് ചന്ദ്രബോസ്’ ട്രെയ്‌ലർ; ചിത്രം ഓഗസ്‌റ്റ് 5ന് തിയേറ്ററിലെത്തും