മുംബൈ: വധഭീഷണി ഉയർന്ന സാഹചര്യത്തിൽ സ്വയരക്ഷക്കായി ആയുധം കൈവശം വെക്കാൻ അനുമതി തേടി ബോളിവുഡ് താരം സൽമാൻ ഖാൻ. മുംബൈ പോലീസിന് ഇതുമായി ബന്ധപ്പെട്ട് സൽമാൻ അപേക്ഷ നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഒരു മാസം മുൻപ് സൽമാനും പിതാവ് സലിം ഖാനും എതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു.
മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറുമായി അദ്ദേഹത്തിന്റെ ഓഫീസിലെത്തി സൽമാൻ കൂടിക്കാഴ്‌ച നടത്തി. വൈകിട്ട് നാലുമണിയോടെയാണ് സൽമാൻ ദക്ഷിണ മുംബൈയിലെ കമ്മീഷണർ ഓഫിസിൽ എത്തിയത്. വധഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്‌ച. ഈ കൂടിക്കാഴ്‌ചയിലാണ് ആയുധം കൈവശം വെക്കാൻ അനുമതി തേടി അദ്ദേഹം അപേക്ഷ നൽകിയത്.
അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയ പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ അവസ്‌ഥയുണ്ടാകുമെന്നാണ് ഒരു മാസം മുൻപ് ലഭിച്ച ഭീഷണിക്കത്തിലുളളത്. ജൂൺ അഞ്ചിന് ബാന്ദ്രയിൽ നിന്നാണ് കത്ത് ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്ക് പോകുന്ന വഴിയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്‌ഥരാണ് കത്ത് കണ്ടെടുത്തത്. അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയും സംഘവുമാണ് ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്.
Most Read: യുവജനങ്ങളുടെ നിർബന്ധിത സേവനത്തിന് പദ്ധതിയില്ല; കേന്ദ്രമന്ത്രി