പാലക്കാട് : ജില്ലയിലെ നെല്ലിയാമ്പതി വനമേഖലയിൽ മാൻവേട്ട നടത്തിയ കേസിൽ മലപ്പുറം സ്വദേശിയായ പോലീസുകാരനായി വനംവകുപ്പ് അന്വേഷണം ശക്‌തമാക്കി. പൂക്കോട്ടുപാടം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ ഷാഫിക്കായാണ് വനംവകുപ്പ് അന്വേഷണം നടത്തുന്നത്. ഇയാൾക്കൊപ്പം മാൻവേട്ട നടത്തിയ സംഘത്തിലെ 2 പേരെ നേരത്തെ തന്നെ വനംവകുപ്പ് പിടികൂടിയിരുന്നു.
നെല്ലിയാമ്പതി വനമേഖലയിലെ പോത്തുണ്ടി സെക്ഷനില്‍ തളിപ്പാടത്താണ് ജൂൺ 12ആം തീയതി മാന്‍വേട്ട നടന്നത്. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ സ്വദേശികളായ റസല്‍, ജംഷീര്‍ എന്നിവരെ വനംവകുപ്പ് അറസ്‌റ്റ് ചെയ്‌തിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മലപ്പുറത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകൾ കേന്ദ്രീകരിച്ച് നായാട്ട് നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. വയനാട് പുൽപ്പള്ളിയിൽ വേട്ട നടത്തിയതിന്റെ മാംസവും, പോത്തുണ്ടിയിൽ നടത്തിയ വേട്ടയിലെ മാനിന്റെ മാംസവും ഇവരുടെ പക്കൽ നിന്നും പിടികൂടിയിട്ടുണ്ട്.
Read also : എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പ്; കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി