ത്രിപുര: ഖോവായിൽ വിഷാദരോഗം ബാധിച്ച യുവാവ് സ്വന്തം മക്കളെയടക്കം അഞ്ച് പേരെ വെട്ടിക്കൊന്നു. വെള്ളിയാഴ്‌ച രാത്രിയാണ് നടുക്കുന്ന സംഭവമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥനുമുണ്ട്.
കൊത്തുപണിക്കാരനായ പ്രദീപ് ദേവ്‌റായി എന്നയാൾ ദീർഘനാളായി കടുത്ത വിഷാദരോഗത്തിന് അടിമയാണെന്ന് പോലീസ് പറയുന്നു. വിഷാദ രോഗം മൂലം മറ്റുള്ളവരോട് സംസാരിക്കുന്നത് പോലും പ്രദീപ് അവസാനിപ്പിച്ചിരുന്നു. വെള്ളിയാഴ്‌ച രാത്രി ഇയാൾ അക്രമാസക്‌തനാവുകയും വലിയ ചട്ടുകം വെച്ച് രണ്ടുമക്കളെയും മൂത്ത സഹോദരനെയും അടിച്ചുവീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തുകയും ആയിരുന്നു. ആക്രമണത്തിൽ പ്രദീപിന്റെ ഭാര്യ മീനയ്‌ക്കും ഗുരുതരമായി പരിക്കേറ്റു.
തുടർന്ന് ഇയാൾ അയൽവീടുകളിലും കയറിയിങ്ങി. പരിഭ്രാന്തരായ അയൽക്കാർ വീടുകളിൽ നിന്ന് പുറത്തിറങ്ങിയില്ല. ചിലർ ധൈര്യം സംഭരിച്ച് പ്രദീപിന്റെ കയ്യിൽ നിന്നും ചട്ടുകം പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സമയം അവിടെയെത്തിയ ഓട്ടോറിക്ഷ കൈകാണിച്ച് നിർത്തിയ പ്രദീപ് റിക്ഷയിലുണ്ടായിരുന്നവരെയും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിൽ ഒരാൾ സംഭവസ്‌ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു.
ഇതിനിടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്‌ഥലത്തെത്തി. അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടെ പോലീസുകാരെയും ഇയാൾ ആക്രമിച്ചു. സംഘർഷത്തിനിടെ സത്യജിത് മാലിക് എന്ന പോലീസ് ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടു. പ്രദീപിനെ പിന്നീട് പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Also Read: ഒമൈക്രോൺ: ഡോക്‌ടറുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം, ജാഗ്രത