കണ്ണൂര്‍: സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് തന്നെ നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണത്തിന് എതിരെ സിപിഐഎം നേതാവും തലശ്ശേരി എംഎല്‍എയുമായ എഎന്‍ ഷംസീറിന്റെ ഭാര്യ ഡോ ഷഹല. സര്‍വകലാശാല ആവശ്യപ്പെടുന്ന യോഗ്യത ഉള്ളതുകൊണ്ടാണ് അപേക്ഷിച്ചതെന്നും പിൻമാറാൻ ഉദ്ദേശമില്ലെന്നും ഷഹല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
‘ആരോപണം തീര്‍ത്തും വിഡ്‌ഢിത്തമാണ്. എനിക്ക് യോഗ്യത ഉണ്ടെങ്കില്‍ എനിക്ക് പോകാം. യൂണിവേഴ്‌സിറ്റിയാണ് ഇന്റര്‍വ്യൂ എപ്പോഴാണ് നടത്തേണ്ടത്, ആരെ അതില്‍ തിരഞ്ഞെടുക്കണം എന്നീ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. അത് എനിക്ക് വേണ്ടിയാണെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നത്? എനിക്ക് ഇതുവരെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല. ഞാന്‍ കഷ്‍ടപ്പെട്ട് പോരാടുകയായിരുന്നു. മാത്രമല്ല, എനിക്ക് ആരുടെയും ശുപാര്‍ശയും വേണ്ട. അങ്ങനെ ആയിരുന്നെങ്കില്‍ എനിക്ക് നേരത്തെ കയറാമായിരുന്നു,’ ഷഹല പറഞ്ഞു.
ഷംസീറിന് മികച്ച ഒരു രാഷ്‌ട്രീയ ജീവിതമാണ് ഉള്ളതെന്നും ഷംസീറിന്റെ ഭാര്യയായതുകൊണ്ട് താൻ വീട്ടില്‍ തന്നെ ഇരിക്കണം എന്നാണോ പറയുന്നത് എന്നും അവര്‍ ചോദിച്ചു. ഇന്ന് ഒരു ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞാല്‍ അതിന് എനിക്ക് യോഗ്യത ഉണ്ടെങ്കില്‍ ഞാന്‍ അതില്‍ പങ്കെടുക്കുമെന്നും ഷഹല കൂട്ടിച്ചേർത്തു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കാനുള്ള നീക്കം നടക്കുന്നു എന്നായിരുന്നു ആരോപണം. യുജിസി എച്ച്ആര്‍ഡി സെന്ററില്‍ അസിസ്‌റ്റന്റ് ഡയറക്‌ടറുടെ സ്‌ഥിരം തസ്‍തികയിലേക്കാണ് ഇന്റര്‍വ്യൂ നടന്നത്.
Read also: ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിന് ജാമ്യം