കോഴിക്കോട്: ഇംഗ്ളീഷ് പ്രീമിയർ ലീഗ് ഫുട്‍ബോൾ ക്ലബ്ബായ ഷെഫീൽഡ് ഏറ്റെടുത്ത കോഴിക്കോട് ക്വാർട്ട്സ് എഫ്‌സി ഇത്തവണ കേരളാ പ്രീമിയർ ലീഗിൽ (കെപിഎൽ) കളിക്കും. ക്വാർട്ട്സിന്റെ പേര് ‘കേരളാ യുണൈറ്റഡ് ഫുട്‍ബോൾ ക്ലബ്ബ്’ എന്ന് മാറ്റിയിട്ടുണ്ട്. പുതിയ ഒരു ക്ലബ്ബ് സംസ്‌ഥാന, ദേശീയ ഫെഡറേഷനുകളിൽ രജിസ്‌റ്റർ ചെയ്യുന്നതിന് നിരവധി നടപടികൾ വേണ്ടി വരുന്നതിനാലാണ് ക്വാർട്ട്സിന്റെ പേര് മാറ്റിയത്. പുനർനാമകരണം ചെയ്‌തതിന് ശേഷം ഷെഫീൽഡ് യുണൈറ്റഡിന്റെ ടെക്‌നിക്കൽ ഡയറക്‌ടർ യാൻ വാൻ വിങ്കൽ സംസ്‌ഥാന ഫുട്‍ബോൾ അസോസിയേഷനിലും അഖിലേന്ത്യാ ഫുട്‍ബോൾ ഫെഡറേഷനിലും കേരളാ യുണൈറ്റഡ് രജിസ്‌റ്റർ ചെയ്‌തു.
Malabar News: ശുചിത്വ വാരാചരണം; എസ് വൈ എസിന്റെ ‘റീ സ്‌റ്റോർ മലപ്പുറം’ പദ്ധതി സമാപിച്ചു
കേരളാ യുണൈറ്റഡിലേക്ക് മികച്ച താരങ്ങളെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ. മലപ്പുറം എടപ്പാൾ ആയിരിക്കും ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്. ആദ്യ സീസണിൽ കേരളാ പ്രീമിയർ ലീഗിന് പുറമേ ഐ ലീഗ് രണ്ടാം ഡിവിഷനും കേരളാ യുണൈറ്റഡ് കളിക്കും.
എന്നാൽ, കേരളാ ക്ലബ്ബിനെ ഏറ്റെടുത്ത കാര്യം ഷെഫീൽഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കമ്പനി രജിസ്‌ട്രേഷൻ അടക്കമുള്ള സാങ്കേതിക കാര്യങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. 2019 മുതൽ സൗദി രാജ കുടുംബത്തിലെ അംഗമായ അബ്‌ദുല്ല രാജകുമാരന്റെ ഉടമസ്‌ഥതയിലാണ് ഷെഫീൽഡ്. സൗദിയിലെ അൽ ഹിലാൽ, ദുബായിലെ ഹിലാൽ യുണൈറ്റഡ്, ബെൽജിയത്തിലെ ബീർസ്കോട്ട് എന്നീ ക്ലബ്ബുകളും ഷെഫീൽഡ് മാനേജ്മെന്റിന്റെ ഉടമസ്‌ഥതയിൽ ഉണ്ട്.