കോഴിക്കോട്: കോഴിക്കോട്ടെ സർക്കാർ സൈബർ പാർക്കിലെ സ്‌റ്റാർട്ട് അപ് കമ്പനികളെ ഒഴിപ്പിക്കുന്നു. സ്‌റ്റാർട്ട് അപ് മിഷനാണ് നടപടി സ്വീകരിച്ചത്. 17 കമ്പനികളെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുന്നത്. കമ്പനികൾ പ്രവർത്തിച്ചിരുന്ന ഓഫിസ് പൂട്ടി. കൂടാതെ, ഇവിടേക്കുള്ള വൈദ്യുതി കണക്ഷനുകളും വിച്‌ഛേദിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ, സർവീസ് കാറ്റഗറിയിലായി പ്രവർത്തിക്കുന്ന 33 കമ്പനികളെ ഒഴിപ്പിക്കാനാണ് സ്‌റ്റാർട്ട് അപ് മിഷന്റെ തീരുമാനം.
ഇവയിൽ 17 എണ്ണത്തിന് നോട്ടീസ് നൽകിയിരുന്നു. അതേസമയം, കമ്പനി ഒഴിയാൻ അധികൃതർ തയ്യാറാകാത്തതോടെയാണ് കഴിഞ്ഞ ദിവസം ഇവരുടെ ഓഫിസ് പൂട്ടുകയും വൈദ്യുതി വിച്‌ഛേദിക്കുകയും ചെയ്‌തത്. സമീപത്തെ സ്വകാര്യ സൈബർ പാർക്കിലേക്ക് മാറണമെന്നാണ് നിർദ്ദേശം. കോവിഡ് കാരണം പ്രതിസന്ധിയിലായ സ്‌റ്റാർട്ട് അപ് കമ്പനികളിൽ നിന്ന് ഒരു വർഷത്തിലേറെയായി സൈബർ പാർക്ക് അധികൃതർ വാടക വാങ്ങുന്നില്ല.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ വൻതുക വാടക കൊടുത്ത് സ്വകാര്യ സൈബർ പാർക്കിൽ പ്രവർത്തിക്കുകയെന്നത് പല കമ്പനികൾക്കും പ്രായോഗികമല്ല. ബലമായി ഇറക്കിവിടുന്നത് ഈ രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവരെ കൂടി തളർത്തുകയാണെന്നാണ് കമ്പനികളുടെ പ്രതികരണം. അതേസമയം, കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറാനാണ് നിർദ്ദേശിച്ചതെന്നാണ് സ്‌റ്റാർട്ട് അപ് മിഷന്റെ വാദം.
Most Read: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം