ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. നൈനിറ്റാളിലെ രാംഗഡിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നൈനിറ്റാളില്‍ നദി കരകവിഞ്ഞ് ഒഴുകുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് കെട്ടിടങ്ങളില്‍ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. റോഡുകളും തെരുവുകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഉത്തരാഖണ്ഡില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്. നേപ്പാളില്‍ നിന്നുള്ള മൂന്ന് തൊഴിലാളികള്‍ മഴക്കെടുതിയില്‍ മരണപ്പെട്ടിരുന്നു. പൗരി ജില്ലയിൽ ടെന്റിൽ കഴിഞ്ഞിരുന്ന തൊഴിലാളികളാണ് കെടുതിക്ക് ഇരയായത്.
അതേസമയം ഹരിദ്വാറിലും, ഋഷികേശിലും എത്തിയ തീർഥാടകരോട് കാലാവസ്‌ഥ ശരിയാകുന്നത് വരെ യാത്ര നിർത്തിവെക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡെൽഹിയിലും കനത്ത മഴയാണ് തുടരുന്നത്. 1960ന് ശേഷം ഇതാദ്യമായാണ് ഡെൽഹിയിൽ ഒക്‌ടോബർ മാസത്തിൽ ഇത്രയധികം മഴ ഉണ്ടാകുന്നത്. മഴ ശക്‌തമായതോടെ താഴ്ന്ന പ്രദേശങ്ങൾ മിക്കവയും വെള്ളത്തിലായ സ്‌ഥിതിയാണ്. രാജസ്‌ഥാൻ, ബംഗാൾ, തമിഴ്നാട്, പുതുച്ചേരി, ഹരിയാന, മധ്യപ്രദേശ്, യുപി, തെലങ്കാന എന്നിങ്ങനെ മിക്ക സംസ്‌ഥാനങ്ങളിലും മഴ ശക്‌തമാണ്.
Most Read: ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത