കോയമ്പത്തൂർ: അടുത്ത തലമുറയിലെ വിദ്യാഭ്യാസ-ഉദ്യോഗ സംവരണത്തിന് ഈഴവ തീയ്യ ഫെഡറേഷൻ പിന്നാക്ക സർട്ടിഫിക്കറ്റ് നേടിയെടുത്തു. നാല് ദശാബ്ദങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിലാണ് ഈ വിജയം കൈവരിച്ചിരിക്കുന്നത്. സംസ്ഥാന ഗ്രാമ-നഗര വികസന വകുപ്പ് മന്ത്രി എസ്.പി വേലുമണിയുടെ സഹായത്തോട് കൂടിയാണ് ഈ നേട്ടം കൈവന്നതെന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
കോയമ്പത്തൂർ കളക്ടറേറ്റിൽ ആണ് സർട്ടിഫിക്കറ്റ് വിതരണം നടന്നത്. ജില്ലയിലെ 28 പേർക്ക് മന്ത്രി വേലുമണി ഈഴവ-തീയ്യ പിന്നാക്ക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. കോയമ്പത്തൂരിൽ സർട്ടിഫിക്കറ്റ് വിതരണം പുനരാരംഭിച്ചത് സംസ്ഥാനത്തു തന്നെ ആദ്യമാണെന്ന് മന്ത്രി പറഞ്ഞു. മറ്റുള്ള ജില്ലകൾക്കും ഉടൻ തന്നെ സർട്ടിഫിക്കറ്റ് ലഭ്യമാകും.
ചടങ്ങിൽ ജില്ലാ കളക്ടർ കെ. രാജാമണി, ഫെഡറേഷൻ പ്രസിഡൻറ് എം.ആർ. രമേഷ് കുമാർ, സംസ്ഥാന കോ-ഓർഡിനേറ്റർ ജ്വാല ജയകുമാർ, നീലഗിരി കോ-ഓർഡിനേറ്റർ അഖിലേഷ്, മേട്ടുപ്പാളയം വി. ബാലകൃഷ്ണൻ, കോയമ്പത്തൂർ പി.വി. അശോകൻ, തമിഴ്നാട് ഈഴവ/തീയ്യ സേവാസമാജം വൈസ് പ്രസിഡന്റ് ഷണ്മുഖം, വനിതാസംഘം പ്രസിഡന്റ് കാർത്തിക രമേഷ്, മുരുകാനന്ദം, ദീപം ഈഴവ/തീയ്യ സൊസൈറ്റി ഭാരവാഹികൾ, പൊള്ളാച്ചി, തിരുപ്പൂർ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.