ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പഠിച്ച് നിർദ്ദേശം നൽകാൻ സുപ്രീം കോടതി രൂപീകരിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റായ ഭുപീന്ദർ സിംഗ് മാൻ നേരത്തേ നിയമഭേദഗതിയെ അനുകൂലിച്ച് നിലപാട് വ്യക്‌തമാക്കിയിരുന്നു.
സമിതിക്ക് എതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. കാർഷിക നിയമത്തെ അനുകൂലിക്കുന്നവരെ മാത്രമാണ് സമിതിയിൽ ഉൾപ്പെടുത്തിയതെന്ന് കർഷകരും ആരോപിച്ചിരുന്നു.
ഭൂപീന്ദർ സിംഗിന് പുറമേ മഹാരാഷ്‌ട്രയിലെ കർഷക നേതാവ് അനിൽ ഖനാവത്ത്, വിദഗ്‌ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരടങ്ങുന്നതാണ് സുപ്രീം കോടതി രൂപീകരിച്ച സമിതി. കർഷകരുടെയും പൊതുസമൂഹത്തിന്റെയും വികാരം കണക്കിലെടുത്താണ് പിൻമാറാൻ തീരുമാനിച്ചതെന്ന് ഭുപീന്ദർ സിംഗ് മാൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
സുപ്രീം കോടതി രൂപീകരിച്ച സമിതിയുമായി സഹകരിക്കില്ലെന്നും നിയമം പിൻലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കർഷകർ നിലപാട് വ്യക്‌തമാക്കിയിരുന്നു. നാലംഗ സമിതിയോട് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിർദ്ദേശിച്ചത്. ഇതിനിടെയാണ് സമിതിയിലെ ഒരംഗത്തിന്റെ പിൻമാറ്റം.
Read Also: ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പ്രതികരണവുമായി ട്വിറ്റർ മേധാവി