കൊല്ലം: വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ യൂട്യൂബർ അമല അനുവിന്റെ കാർ വനംവകുപ്പ് കസ്‌റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പോത്തൻകോട്ടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കാർ കസ്‌റ്റഡിയിലെടുത്തത്. അമല ഇവിടെ ഒളിവിൽ കഴിയുകയാണെന്ന വിവരത്തെ തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഇവിടെ എത്തിയത്. എന്നാൽ അമലയെ ഇവിടെ കണ്ടെത്താൻ കഴിഞ്ഞില്ല.
മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് യൂട്യൂബർ കൊച്ചിയിലേക്ക് മാറിയെന്ന വിവരമാണ് ലഭിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിൽ കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിൽ ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയെങ്കിലും അമലയെ കണ്ടെത്താനായില്ല. ഇതോടെ അമലയ്‌ക്കായുള്ള തിരച്ചിൽ നിലവിൽ വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ അമല ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ ശക്‌തമായി എതിർക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.
കാട്ടിനുള്ളിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് കിളിമാനൂർ സ്വദേശിനി അമല അനുവിനെതിരെ വനംവകുപ്പ് കേസെടുത്തത്. 8 മാസം മുൻപാണ് മാമ്പഴത്തറ വനമേഖലയിൽ വീഡിയോ ചിത്രീകരിച്ചത്. തുടർന്ന് വീഡിയോ വൈറലായതോടെ വനംവകുപ്പ് അമലയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വനംവകുപ്പ് നിർദ്ദേശിച്ചെങ്കിലും അമല അനു എത്തിയില്ല. അതിന് പിന്നാലെയാണ് അമലയെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കവുമായി വനംവകുപ്പ് മുന്നോട്ട് പോയത്.
Read also: പ്‌ളക്കാർഡുകൾ ഉയർത്തിയുള്ള പ്രതിഷേധവും വേണ്ട; പാർലമെന്റിലെ വിലക്കുകൾ തുടരുന്നു