ദുബായ്: പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് ജനറൽ പർവേസ് മുഷറഫ് (81) അന്തരിച്ചു. ദുബായിൽ വെച്ചായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്. മുഷറഫ്, നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിൽസയിൽ കഴിയുകയായിരുന്നു. പാകിസ്‌ഥാനിൽ രാജ്യദ്രോഹ കുറ്റങ്ങൾ ഉൾപ്പടെ നിരവധി കേസുകൾ നേരിടുന്നയാളാണ് മുഷറഫ്.
1999ൽ പട്ടാള അധിനിവേശത്തിലൂടെയാണ് പർവേസ് മുഷറഫ് പാകിസ്‌ഥാൻ പ്രധാനമന്ത്രി ആയിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തത്. 2001ൽ പാകിസ്‌ഥാൻ പ്രസിഡണ്ട് ആയി. പാക് സൈനിക മേധാവിയായിരുന്നു പർവേസ് മുഷറഫ്. 2008 ഓഗസ്‌റ്റ് എട്ടിനാണ് അദ്ദേഹം ഇഎംപീച്ച്മെന്റ് നടപടികൾ ഒഴിവാക്കാനായി അധികാരം ഒഴിഞ്ഞത്.
മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വധക്കേസിലും റെഡ് മോസ്‌ക് പുരോഹിതനെ കൊലപ്പെടുത്തിയ കേസിലും മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2016 മുതൽ ദുബായിലായിരുന്നു താമസം. ബ്രിട്ടീഷ് ഭരണകാലത്തു സിവിൽ സർവീസിൽ ആയിരുന്ന സയ്യിദ് മുഷറഫുദ്ദീന്റെ പുത്രനായി 1943 ഓഗസ്‌റ്റ് 11ന് ഡെൽഹിയിൽ ജനിച്ച പർവേസ് മുഷറഫ് വിഭജനത്തെ തുടർന്ന പാകിസ്‌ഥാനിലെ കറാച്ചിയിൽ എത്തിയത്.
റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്‌റ്റഡീസ്, പാകിസ്‌ഥാൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പഠനത്തിലും പരിശീലനത്തിനും ഒടുവിൽ 1964ൽ പാക് സൈനിക സർവീസിലെത്തി. രണ്ടുവട്ടം ബ്രിട്ടൺ സൈന്യത്തിൽ പരിശീലനം നേടി. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിൽ സെക്കൻഡ് ലഫ്റ്റനന്റ് ആയിരുന്നു പർവേസ് മുഷറഫ്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമ്പനി കമാൻഡറായിരുന്ന അദ്ദേഹത്തിന് അന്ന് നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ ലഭിച്ചിരുന്നു.
ബേനസീർ ഭൂട്ടോയുടെ കാലത്ത് ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഒപ്പേറഷൻസ് തസ്‌തികയിൽ എത്തി. 1998ൽ നവാസ് ഷെരീഫ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചു. മുഷറഫ് മേധാവിയായിരിക്കെ ആണ് പാക് സൈന്യം കാർഗിലിൽ കയ്യേറ്റം നടത്തിയത്. 1999 ഒക്‌ടോബർ 13ന് അധികാരം പിടിച്ചെടുത്ത മുഷറഫ് ഭീകരവാദ പ്രോൽസാഹന കുറ്റം ചുമത്തി ഷെരീഫിനെ തടവിലാക്കി. തുടർന്ന്, 2001 വരെ അദ്ദേഹം പാകിസ്‌ഥാൻ പ്രതിരോധ സേനയുടെ സമ്പൂർണ മേധാവിയായി പട്ടാള ഭരണകൂടത്തിന് നേതൃത്വം നൽകി. 2001 ജൂണിൽ കരസേനാ മേധാവി എന്ന സ്‌ഥാനം നിലനിർത്തി അദ്ദേഹം പാകിസ്‌ഥാൻ പ്രസിഡണ്ടായി.
Most Read: വീണ്ടും ചൈനീസ് ചാരബലൂൺ സാന്നിധ്യം; വെടിവെച്ചു വീഴ്‌ത്തി യുഎസ്