ന്യൂഡെൽഹി: പുതുതായി അഞ്ചു പേരെ സുപ്രീം കോടതി ജഡ്‌ജിമാരാക്കാനുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സുപ്രീം കോടതിയിലേക്ക് 5 പുതിയ ജഡ്‌ജിമാരുടെ നിയമനത്തിനാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയത്. കൊളീജിയം കൈമാറിയ ശുപാർശകൾ കേന്ദ്ര സർക്കാർ ഉടൻ അംഗീകരിക്കുമെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് നിയമനങ്ങൾക്ക് അനുമതി നൽകിയത്.
രാജസ്‌ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പങ്കജ് മിത്തൽ, പട്‌ന ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സഞ്‌ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പിവി സഞ്‌ജയ് കുമാർ, പട്‌ന ഹൈക്കോടതി ജഡ്‌ജി അഹ്‌സനുദ്ദീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്‌ജി മനോജ് മിശ്ര എന്നിവരെയാണ് ശുപാർശ ചെയ്‌തത്. ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു. അഞ്ചുപേരും തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും.
ഇതോടെ, സുപ്രീം കോടതി ജഡ്‌ജിമാരുടെ അംഗ ബലം 32 ആയി വർധിക്കും. അഞ്ചുപേരെയും സുപ്രീം കോടതി ജഡ്‌ജിമാരായി ഉയർത്താൻ ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ കൊളീജിയം ഡിസംബർ 13ന് നിയമ മന്ത്രാലയത്തോട് ശുപാർശ ചെയ്‌തിരുന്നു. എന്നാൽ, രണ്ടു മാസത്തോളമായിട്ടും സർക്കാർ ഇതിൽ തീരുമാനം എടുത്തിരുന്നില്ല.
തീരുമാനം വൈകുന്നതിൽ സുപ്രീം കോടതി പലതവണ നീരസം പ്രകടിപ്പിക്കുകയും, കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്‌തിരുന്നു. സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ 5 പേരുകൾ കഴിഞ്ഞ ഡിസംബറിൽ ശുപാർശ ചെയ്‌തതിനെ കുറിച്ച് അടുത്തിടെ സുപ്രീം കോടതി ആരാഞ്ഞെങ്കിലും ഈ വിഷയം പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് എജി അഭ്യർഥിച്ചിരുന്നു. ഇത് അംഗീകരിച്ചെങ്കിലും കൂടുതൽ സമയം എടുക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് തീരുമാനം.
Most Read: സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട്; മേഴ്‌സിക്കുട്ടൻ ഉടൻ രാജിവെക്കും