തിരുവനന്തപുരം: സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് മേഴ്‌സിക്കുട്ടൻ ഉടൻ രാജിവെക്കും. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. വൈസ് പ്രസിഡണ്ടിനോടും ആറ് സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളോടും സ്‌ഥാനം ഒഴിയാൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. കായിക മന്ത്രി വി അബ്‌ദുറഹ്‌മാനുമായുള്ള അഭിപ്രായ ഭിന്നതയുടെ പശ്‌ചാത്തലത്തിലാണ് സർക്കാർ രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന.
കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ എടുത്ത തീരുമാന പ്രകാരമാണ്, സ്‌ഥാനം ഒഴിയാൻ സർക്കാർ നിർദ്ദേശം നൽകിയത്. കായിക താരങ്ങൾക്ക് സൗകര്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രി വി അബ്‌ദുറഹ്‌മാനെതിരെ മേഴ്‌സിക്കുട്ടൻ പരസ്യമായി രംഗത്തെത്തിയത് വിവാദമായിരുന്നു. കായിക താരങ്ങൾക്ക് അടിസ്‌ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകാതെ സർക്കാർ എന്ത് ചെയ്യുകയാണെന്നാണ് മേഴ്‌സിക്കുട്ടൻ വിമർശനം ഉന്നയിച്ചിരുന്നത്.
2019ൽ ടിപി ദാസന്റെ പിൻഗാമിയായാണ് മേഴ്‌സിക്കുട്ടൻ സ്‌പോർട്‌സ് കൗൺസിലിന്റെ തലപ്പത്തെത്തുന്നത്. സ്‌പോർട്‌സ് കൗൺസിലിന്റെ തലപ്പത്ത് ഏതെങ്കിലും കായികതാരം തന്നെ ഉണ്ടാവണമെന്ന മുൻ കായികമന്ത്രി ഇപി ജയരാജന്റെ നിർദ്ദേശ പ്രകാരമായിരുന്നു മേഴ്‌സിക്കുട്ടന്റെ നിയമനം. പ്രസിഡണ്ട് പദവിയിൽ 5 വർഷം പൂർത്തിയാവാൻ ഒരു വർഷം കൂടി ബാക്കിയിരിക്കെയാണ് രാജി. അതേസമയം, രാജിക്കാര്യം സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് മേഴ്‌സിക്കുട്ടന്റെ പ്രതികരണം.
Most Read: സംസ്‌ഥാന ബജറ്റിനെതിരെ വ്യാപക പ്രതിഷേധം; നികുതി ഇളവിന് സാധ്യത