തിരുവനന്തപുരം: കടുത്ത എതിർപ്പിനെ തുടർന്ന് ബജറ്റിലെ നികുതി നിർദ്ദേശങ്ങളിൽ ഇളവിന് സാധ്യത. ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ആലോചിച്ച് വരികയാണ്. രണ്ടു രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ സിപിഎമ്മിലും എൽഡിഎഫിലും എതിർപ്പ് ശക്‌തമാണ്. ഈ സാഹചര്യത്തിലാണ്, ഇളവ് നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങാനിരിക്കെ കടുത്ത സമ്മർദ്ദത്തിലാണ് നിലവിൽ സർക്കാർ. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ നിന്ന് തടിയൂരാനുള്ള ചർച്ചകൾ സജീവമാകുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് ഏർപ്പെടുത്തിയത് ഒരു രൂപയാക്കി കുറക്കുന്നതാണ് സർക്കാർ പരിഗണനയിൽ ഉള്ളത്.
സംസ്‌ഥാന ബജറ്റിനെതിരെ ഇത്രയേറെ ജനരോഷം ഉണ്ടാകുന്നത് ഇതാദ്യമായാണ്. കേന്ദ്ര നയത്തെ കുറ്റപ്പെടുത്തിയാണ് ഇടതു നേതാക്കൾ ഇന്നും നികുതി വർധനവിനെ ന്യായീകരിച്ചത്. എന്നാൽ, കേന്ദ്രത്തെ പഴി പറഞ്ഞു പിടിച്ചു നിൽക്കാനുള്ള ശ്രമം ദുർബലമായതോടെയാണ് നികുതി ഇളവിനെ കുറിച്ച് സർക്കാർ ആലോചിച്ചത്. അതേസമയം, നികുതി-സെസ് വർധനവ് രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷം അതിവേഗം പ്രത്യക്ഷ സമരത്തിനിറങ്ങിയിരുന്നു.
ഇന്ന് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. എറണാകുളം ഗസ്‌റ്റ് ഹൗസിലാണ് പ്രവർത്തകർ വലിയ പ്രതിഷേധം നടത്തിയത്. കഴിഞ്ഞ ദിവസം ആലുവയിലും മുഖ്യമന്ത്രിക്ക് നേരെ സമാനമായ പ്രതിഷേധം നടന്നിരുന്നു. ബജറ്റുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതിഷേധം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
എറണാകുളം ഗസ്‌റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയ പശ്‌ചാത്തലത്തിലാണ് യൂത്ത് കോൺഗ്രസ് കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചത്. ജനവിരുദ്ധ ബജറ്റിനും നികുതി കൊള്ളയ്‌ക്കുമെതിരെ കോൺഗ്രസ് ഇന്ന് സംസ്‌ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്.
Most Read: യുഎസ് വ്യോമാതിർത്തിയിൽ ചാര ബലൂൺ; ദിശ തെറ്റിവന്ന എയർബലൂണെന്ന് ചൈന