ബെയ്‌ജിങ്: യുഎസ് വ്യോമാതിർത്തിയിൽ സംശയാസ്‌പദമായ നിലയിൽ ചൈനീസ് നിരീക്ഷണ ബലൂൺ കണ്ടെത്തിയതിന് പിന്നാലെ, വിശദീകരണവുമായി ചൈന രംഗത്തെത്തി. കാലാവസ്‌ഥാ നിരീക്ഷണത്തിനും മറ്റു ശാസ്‌ത്ര ഗവേഷണങ്ങൾക്കുമായി ഉപയോഗിക്കുന്ന എയർബലൂണാണ് ദിശ തെറ്റി യുഎസ് വ്യോമാതിർത്തിയിൽ എത്തിയതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
കാറ്റിന്റെ ഗതി മാറിയതും, നിയന്ത്രണശേഷി കുറഞ്ഞതിനാലുമാണ് എയർഷിപ്പ് ഉദ്ദേശിച്ച സ്‌ഥാനത്ത് നിന്ന് വ്യതിചലിച്ചതെന്ന് ചൈന വിശദീകരിച്ചു. സംഭവത്തിൽ ചൈന ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു. വിഷയത്തെ കുറിച്ച് യുഎസുമായി സംസാരിക്കുമെന്നും ചൈന വ്യക്‌തമാക്കി.
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കൻ വരും ദിവസങ്ങളിൽ ചൈനയിൽ സന്ദർശനം നടത്താനിരിക്കെയാണ്, യുഎസ് വ്യോമാതിർത്തിയിൽ ചാര ബലൂണിന്റെ സാന്നിധ്യം കണ്ടെത്തിയത്. രഹസ്യങ്ങൾ ചോർത്തുന്നതിനുള്ള ചൈനയുടെ നീക്കമാണിതെന്നായിരുന്നു യുഎസ് ആരോപണം. ബലൂൺ വെടിവെച്ചിടുന്നത് ഉൾപ്പടെയുള്ള സാധ്യതകൾ യുഎസ് പരിഗണിച്ചെങ്കിലും, ജനങ്ങളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്നു വെക്കുകയായിരുന്നു.
ആണവ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്‌ഥാനങ്ങളും ഉൾപ്പെടുന്ന സുപ്രധാന മേഖലക്ക് മുകളിലൂടെയാണ് ചാരബലൂൺ സഞ്ചരിച്ചതെന്നും യുഎസിന്റെ ഉന്നത പ്രതിരോധ ഉദ്യോഗസ്‌ഥൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ, വിമർശങ്ങളും അഭ്യൂഹങ്ങളും ശക്‌തമാക്കിയതിനെ തുടർന്നാണ് ചൈന വിശദീകരണവുമായി രംഗത്തെത്തിയത്.
Most Read: ഗവർണർക്കെതിരെ പരസ്യപ്രതികരണം; ബിജെപി ബംഗാൾ നേതാക്കൾക്ക് അന്ത്യശാസനം