ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ വന്ദേഭാരത് എക്‌സ്‌പ്രസ് കേരളത്തിൽ വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. കർണാടകത്തിലും തമിഴ്‌നാട്ടിലും നൽകിയ വന്ദേഭാരത് എക്‌സ്‌പ്രസ് വൈകാതെ കേരളത്തിലും എത്തുമെന്നാണ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് ഇന്ന് ഡെൽഹിയിൽ വ്യക്‌തമാക്കിയത്.
കേരളത്തിന് 2033 കോടി രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും മന്ത്രി അറിയിച്ചു. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും, കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്‌ഥാനം ഏറെക്കാലമായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുന്ന പദ്ധതിയാണ് അങ്കമാലി ശബരി റെയിൽപാത. 116 കിലോമീറ്റർ വരുന്ന പാതക്കായി ഇത്തവണ 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടി യും, എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും കേന്ദ്ര ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രി അറിയിച്ചു.
അതേസമയം, സിൽവർ ലൈനിനെ കുറിച്ചുള്ള കേന്ദ്ര നിലപാടും മന്ത്രി ആവർത്തിച്ചു. കേരളം സമർപ്പിച്ച സിൽവർ ലൈൻ പദ്ധതിയെ വളരെ സുതാര്യമായാണ് കേന്ദ്രം പരിഗണിച്ചത്. ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ പറ്റില്ല. പദ്ധതിക്കായി കണക്കാക്കിയ തുക വളരെ അധികമാണ്. ഇത് വളരെ ഗൗരവമുള്ളതാണ്. വൈകാതെ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.
Most Read: ബിബിസി ഡോക്യുമെന്ററി വിലക്ക്; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്