ന്യൂഡെൽഹി: ബിബിസി ഡോക്യുമെന്ററി വിലക്കിന് എതിരായ ഹരജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഡോക്യുമെന്ററി വിലക്കാൻ ഇടയാക്കിയ യഥാർഥ രേഖകൾ കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്‌ചക്കകം കേന്ദ്രം മറുപടി പറയണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന, ജസ്‌റ്റിസ് സുന്ദരേഷ് എന്നിവർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.
അതേസമയം, നിരോധിച്ചെങ്കിലും ജനങ്ങൾ വീഡിയോ കാണുന്നുവെന്ന വസ്‌തുത നിലനിൽക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഏപ്രിലിൽ വീണ്ടും പരിഗണിക്കാനായി മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’, വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര, അഭിഭാഷകനായ എംഎൽ ശർമ എന്നിവർ സമർപ്പിച്ച ഹരജികളാണ് കോടതി ഇന്ന് പരിഗണിച്ചത്.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്നതാണ് ഡോക്യുമെന്ററി. കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബിബിസി ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിനോടും ട്വിറ്ററിനോടും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെയാണ് കോടതിയിൽ ഹരജികൾ എത്തിയത്.
Most Read: കേരള ബജറ്റ്; വിദേശമദ്യം, ഇന്ധനം എന്നിവക്ക് വിലകൂടും- ഭൂമിയുടെ ന്യായവില കൂട്ടി