തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്‌ഥാനം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. വലിയ പ്രതിസന്ധികളിൽ നിന്നും കരകയറിയ വർഷമാണ് കടന്നു പോയതെന്നും, കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും നാളുകളിലേക്ക് തിരിച്ചുവരികയാണെന്നും ധനമന്ത്രി പറഞ്ഞു.
അതിജീവനത്തിന്റെ നാളുകളാണ് കടന്നുപോയതെന്നും, വ്യവസായ മേഖലകളിൽ അടക്കം വളർച്ച ഉണ്ടായെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ആഭ്യന്തര ഉൽപ്പാദനം കൂടി. കാർഷിക വ്യാവസായിക മേഖലയിൽ വളർച്ച രേഖപ്പെടുത്തി. തനത് വരുമാനം വർധിച്ചു. വരുമാനം 85,000 കോടിയായി വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.
കേരളം കടക്കെണിയിൽ അല്ല. കേരള വികസന മാതൃകകൾ നേട്ടങ്ങൾ ഉണ്ടാക്കി. ആളോഹരി വരുമാനം ഉൾപ്പടെ ഒട്ടെറെ സൂചികകളിൽ കേരളം മുന്നിലാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞു. മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് മികച്ച നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചു. ഇന്ത്യയിൽ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്‌ഥാനമായി മാറിയെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങൾ: 1. ഇന്ത്യയിൽ ഏറ്റവും വിലക്കുറവ് ഉള്ള സംസ്‌ഥാനമായി കേരളം അടയാളപ്പെടുത്തിയിരിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി അനുവദിച്ചു. 2. റബ്ബർ കർഷകരെ സഹായിക്കാൻ, കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി വർധിപ്പിച്ചു. 3. സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺലൈൻ ആക്കും. 4. കേരളത്തിലെ സർവകലാശാലകളും അന്താരാഷ്‌ട്ര സർവകലാശാലകളും തമ്മിലുള്ള സ്‌റ്റുഡന്റ് എക്‌സ്‌ചേഞ്ച് പദ്ധതിക്കായി 10 കോടി മാറ്റിവെച്ചു.
5. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനത്തിന് പ്രധാനപ്പെട്ടതാണെന്ന് ധനമന്ത്രി. തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴിക്കായി കിഫ്‌ബി വഴി 1000 കോടി അനുവദിച്ചു. ഇടനാഴിക്കൊപ്പം താമസ സൗകര്യങ്ങളും ഒരുക്കും. 6. ടൂറിസം മേഖലക്ക് പത്ത് കോടി. 7. ഐടി റിമോർട്ട് വർക്ക് കേന്ദ്രങ്ങൾ, വർക്ക് നിയർ ഹോം കോമൺ ഫെസിലിറ്റി സെന്ററുകൾ എന്നിവക്ക് 50 കോടി. 8. ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി. 9. അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം തുടച്ചുമാറ്റാൻ 50 കോടി അനുവദിച്ചു. പദ്ധതിയുടെ ഭാഗമായി 64,006 അതിദാരിദ്ര കുടുംബങ്ങളെ കണ്ടെത്തും.
10. നവകേരളത്തിന് സമഗ്രമായ നഗരനയം രൂപീകരിക്കും. നഗരവൽക്കരണത്തിന് 300 കോടി. 11. നേത്ര രോഗത്തിന് പദ്ധതി വഴി എല്ലാവരെയും കാഴ്‌ച പരിശോധനക്ക് വിധേയരാക്കും. നാല് വർഷം കൊണ്ട് നേർക്കാഴ്‌ച പദ്ധതി പൂർത്തിയാക്കും-ഇതിനായി 50 കോടി മാറ്റിവെച്ചു. 12. തൃത്താലക്കും കുറ്റ്യാടിക്കും നീർത്തട വികസനത്തിന് രണ്ടു കോടി. വിള ഇൻഷുറൻസിന് 30 കോടി. കാർഷിക കർമ സേനയ്‌ക്ക് 8 കോടി, സ്‍മാർട്ട് കൃഷിഭവനുകൾക്ക് 10 കോടി. 13. തേങ്ങയുടെ താങ്ങുവില 32ൽ നിന്ന് 34 ആക്കി ഉയർത്തി.
14. മീറ്റ് പ്രോഡക്‌ട് ഓഫ് ഇന്ത്യക്ക് 13.5 കോടി. 15. പുതിയ ഡയറി പാർക്കിങ് 2 കോടി, 16. മൃഗചികിൽസക്ക് 41 കോടി. 17. മൽസ്യബന്ധന ബോട്ടുകളുടെ എൻജിൻ മാറ്റാൻ ആദ്യഘട്ടമായ 8 കോടി രൂപ അനുവദിച്ചു. സീഫുഡ് മേഖലയിൽ നോർവേ മോഡലിൽ പദ്ധതികൾക്കായി 20 കോടി വകയിരുത്തി. ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരിക്കും. ഇതിനായി 1 കോടി വകയിരുത്തി. 18. പുതുതായി 25 നഴ്‌സിംഗ് കോളേജുകൾ-ഇതിനായി 20 കോടി.
19. കുടുംബശ്രീക്ക് 260 കോടി, 20. ലൈഫ് മിഷന് 1436.26 കോടി രൂപ വകയിരുത്തി. 21. ശബരിമല മാസ്‌റ്റർ പ്ളാനിന്റെ പദ്ധതികൾക്കായി 30 കോടി, 22. ജലസേചന പദ്ധതിക്ക് 525 കോടി, 23. തൃശൂർ പൂരം ഉൽസവങ്ങൾക്കായി 8 കോടി മാറ്റിവെച്ചു. 24. വിദ്യാഭ്യാസ മേഖലക്ക് 1773.01 കോടി രൂപ. കലാസാംസ്‌കാരിക വികസനത്തിന് 183.14 കോടി. 25. സംസ്‌ഥാനത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും-ഇതിനായി 30 കോടി. 26. പൊതുജനാരോഗ്യത്തിന് 2828.33 കോടി. 27. പട്ടികജാതി വികസനത്തിന് 1638.1 കോടി. 28. റീ ബിൽഡിങ് കേരളക്ക് 904.83 കോടി. 29. കിഫ്‌ബിക്കായി 74009.55 കോടി. 30. നാളീകേര വികസന പദ്ധതിക്ക് 60.8 കോടി. 31. കെഫോൺ പദ്ധതിക്ക് 100 കോടി.
അതേസമയം, ബജറ്റിൽ സാമൂഹിക പെൻഷൻ കൂട്ടിയില്ല. പെൻഷനിൽ നിന്ന് അനർഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി വ്യക്‌തമാക്കി. 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. സംസ്‌ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും കെട്ടിടങ്ങൾക്കും പ്രത്യേക നികുതി കൊണ്ടുവരും. സംസ്‌ഥാനത്തെ മോട്ടോർ വാഹന നികുതി കൂട്ടി. നികുതിയിൽ രണ്ടു ശതമാനം വർധനവാണ് ഉള്ളത്.
സംസ്‌ഥാനത്തെ ഭൂമിയുടെ ന്യായവില കൂട്ടി. 20 ശതമാനമാണ് ഭൂമിയുടെ ന്യായവില വർധിപ്പിച്ചത്. വിദേശ മദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. 999 രൂപവരെയുള്ള മദ്യത്തിന് 20 രൂപയും, 1000 രൂപക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും കൂടും. പെട്രോൾ-ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏർപ്പെടുത്തി. ഇതോടെ സംസ്‌ഥാനത്ത് ഇന്ധന വിലയും മദ്യവിലയും കൂടും.
Most Read: സംസ്‌ഥാനത്ത് 2,434 മയക്കുമരുന്ന് ഇടപാടുകാർ; കൂടുതൽ കണ്ണൂരിൽ