തിരുവനന്തപുരം: സംസ്‌ഥാനത്ത് 2,434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സർക്കാർ കണക്ക്. ലഹരിക്കടത്തിൽ പിടികൂടിയവരെ ഉൾപ്പെടുത്തി പോലീസും എക്‌സൈസും കൂടി തയ്യാറാക്കിയ ഡേറ്റാ ബാങ്ക് അനുസരിച്ചുള്ള കണക്കാണിത്. 412 പേരുള്ള കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഇടപാടുകാരുള്ളത്. 376 ഇടപാടുകാർ ഉള്ള എറണാകുളം ആണ് രണ്ടാമതുള്ളത്.
സർക്കാർ തയ്യാറാക്കിയ ഡേറ്റാ ബാങ്ക് അനുസരിച്ചുള്ള കണക്ക് എക്‌സൈസ് മന്ത്രി എംബി രാജേഷ് ഇന്ന് രേഖാമൂലം നിയസഭയിൽ അറിയിച്ചു. സംസ്‌ഥാനത്ത് മയക്കുമരുന്ന് വരവും, ഉപയോഗവും വർധിച്ച സാഹചര്യത്തിലാണ് സർക്കാർ ഡേറ്റാ ബാങ്ക് തയ്യാറാക്കിയത്. തലസ്‌ഥാന നഗരിയായ തിരുവനന്തപുരത്ത് 117 ഇടപാടുകാരാണ് ഉള്ളത്. കാസർഗോഡ് ജില്ലയിലാണ് മയക്കുമരുന്ന് ഇടപാടുകാർ ഏറ്റവും കുറവ്. 11 പേരാണ് ഇവിടെ ഉള്ളത്.
അതേസമയം, ലഹരിക്കേസിൽ അറസ്‌റ്റിലായതിന് ശേഷം പുറത്തിറങ്ങിയ 10 പ്രതികളിൽ നിന്ന് ബോണ്ട് വാങ്ങിയെന്നും എംബി രാജേഷ് അറിയിച്ചു. സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. സ്‌കൂളുകൾക്ക് സമീപം ലഹരി വസ്‌തുക്കൾ വിട്ടതിന്റെ പേരിൽ ആറ് കടകൾ ഈ സർക്കാരിന്റെ കാലത്ത് പൂട്ടിച്ചെന്നും മന്ത്രി വ്യക്‌തമാക്കി. തിരുവനന്തപുരത്ത് 2 കടകളും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഓരോന്ന് വീതവും കണ്ണൂർ ജില്ലയിൽ രണ്ടു കടകളുമാണ് പൂട്ടിച്ചത്.
ജില്ലയും മയക്കുമരുന്ന് ഇടപാടുകാരുടെ എണ്ണവും: തിരുവനന്തപുരം- 117, കൊല്ലം- 62, പത്തനംതിട്ട- 62, ആലപ്പുഴ- 155, കോട്ടയം- 151, ഇടുക്കി- 161, എറണാകുളം- 376, തൃശൂർ- 302, പാലക്കാട്- 316, മലപ്പുറം- 130, കോഴിക്കോട്- 109, വയനാട്- 70, കണ്ണൂർ- 412, കാസർഗോഡ്- 11.
Most Read: വ്യാജ ഹെല്‍ത്ത് കാര്‍ഡ്; രണ്ടു ഡോക്‌ടർമാർക്ക് കൂടി സസ്‌പെൻഷൻ