തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. വിഷയത്തിൽ സർക്കാർ സമഗ്ര മറുപടി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹരജിയിലാണ് ഹൈക്കോടതി നിർദ്ദേശം.
72 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഗുരുതരമെന്ന് നിരീക്ഷിച്ച കോടതി, എതിർകക്ഷികളോട് വിശദീകരണം തേടുകയായിരുന്നു. സംസ്‌ഥാന സർക്കാർ, എക്‌സൈസ് കമ്മീഷണർ, അഡീഷണൽ എക്‌സൈസ് കമ്മീഷണർ, അസിസ്‌റ്റന്റ് എക്‌സൈസ് കമ്മീഷണർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ നാലുവരെയുള്ള എതിർ കക്ഷികൾ. ഇവർ സമഗ്രമായ മറുപടി നൽകണമെന്ന് നിർദ്ദേശിച്ച് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചു.
ഹരജി ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കും. ഷീല സണ്ണിയെ കുടുക്കി ജയിലിലടക്കാൻ എക്‌സൈസിനെ വഴിതെറ്റിച്ചയാൾ തൃപ്പുണിത്തുറ എരൂർ സ്വദേശി നാരായണ ദാസാണെന്ന് എക്‌സൈസ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണ ദാസ്. ഇയാളാണ് ഷീലയുടെ കൈവശം ലഹരിമരുന്ന് ഉണ്ടെന്ന് എക്‌സൈസിന് വ്യാജ വിവരം കൈമാറിയത്. കേസിൽ നാരായണ ദാസിനെ അറസ്‌റ്റ് ചെയ്യുകയും പ്രതിചേർക്കുകയും ചെയ്‌തിരുന്നു.
2023 ഫെബ്രുവരി 27ന് ആണ് ലഹരിമരുന്ന് കൈവശം വെച്ചതിന് ഷീല സണ്ണിയെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്. രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിൽ ഷീലയുടെ ബാഗിൽ നിന്ന് എൽഎസ്‌ഡി സ്‌റ്റാമ്പ് ലഭിച്ചിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.
ഇതോടെ, ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ മാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്‌റ്റാമ്പ് കൈവശം വെച്ചെന്ന് ആരോപിച്ച് 72 ദിവസമാണ് ജയിലിലടച്ചത്. പിന്നാലെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്.ഷീലയുടെ ബാഗിൽ നിന്ന് കിട്ടിയത് എൽഎസ്‌ഡി സ്‌റ്റാമ്പുകൾ അല്ലെന്ന് സ്‌ഥിരീകരിച്ചുള്ള കാക്കനാട് റീജണൽ ലാബിലെ പരിശോധനാ ഫലം പുറത്തുവന്നു.
പിന്നാലെ ഷീലയെ എൽഎസ്‌ഡി കൈവശം വെച്ചിട്ടുണ്ടെന്ന് അറിയിച്ചയാൾക്കായി എക്‌സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയർന്നുവന്നത്. ലഹരി വസ്‌തുക്കൾ കൈയിൽ വെക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്‌ക്കോടതികളിൽ നിന്ന് ഷീലയ്‌ക്ക് ജാമ്യം ലഭിച്ചിരുന്നില്ല.
തുടർന്ന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി കഴിഞ്ഞ മേയ് പത്തിനാണ് ഷീല പുറത്തിറങ്ങിയത്. അതേസമയം, ഇല്ലാത്ത കേസാണെന്ന് വ്യക്‌തമായിട്ടും എക്‌സൈസ് അധികൃതർ ഷീലയെ വിവരം അറിയിക്കാനോ സംഭവിച്ച പിഴവ് തിരുത്താനോ തയ്യാറായില്ല. എക്‌സൈസ് ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിൽ നിന്ന് തൃശൂർ സെഷൻസ് കോടതി വഴി രാസപരിശോധനക്കായി സമർപ്പിച്ച എൽഎസ്‌ഡി സ്‌റ്റാമ്പുകൾ കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് കാക്കനാട് ലാബിൽ ലഭിക്കുന്നത്.
ഫെബ്രുവരി 27ന് ആയിരുന്നു ഷീലയുടെ അറസ്‌റ്റ്. ഒന്നര മാസത്തിനകം പരിശോധനാഫലം തയ്യാറായി. പരിശോധനാഫലം എക്‌സൈസ് ഒന്നര മാസത്തോളം മൂടിവെച്ചതായാണ് ആരോപണം. ഷീലയെ അറസ്‌റ്റ് ചെയ്‌ത എക്‌സൈസ് ഉദ്യോഗസ്‌ഥനെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം