തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ ആളെ കണ്ടെത്തി. ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പുണിത്തുറ എരൂർ സ്വദേശി നാരായണ ദാസാണ് പിടിയിലായത്. ഇയാളാണ് ഷീല സണ്ണിയുടെ കൈവശം ലഹരിമരുന്ന് ഉണ്ടെന്ന് എക്‌സൈസിന് വ്യാജ വിവരം കൈമാറിയത്.
കേസിൽ നാരായണ ദാസിനെ പ്രതിചേർത്തു. ചോദ്യം ചെയ്യലിന് എട്ടിന് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു ക്രൈം ബ്രാഞ്ച് എസിപി തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. 2023 ഫെബ്രുവരി 27ന് ആണ് ലഹരിമരുന്ന് കൈവശം വെച്ചതിന് ഷീല സണ്ണിയെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്.
രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിൽ ഷീലയുടെ ബാഗിൽ നിന്ന് എൽഎസ്‌ഡി സ്‌റ്റാമ്പ് ലഭിച്ചിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു. ഇതോടെ, ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ മാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്‌റ്റാമ്പ് കൈവശം വെച്ചെന്ന് ആരോപിച്ചു 72 ദിവസമാണ് ജയിലിലടച്ചത്. പിന്നാലെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്.
ഷീലയുടെ ബാഗിൽ നിന്ന് കിട്ടിയത് എൽഎസ്‌ഡി സ്‌റ്റാമ്പുകൾ അല്ലെന്ന് സ്‌ഥിരീകരിച്ചുള്ള കാക്കനാട് റീജണൽ ലാബിലെ പരിശോധനാ ഫലം പുറത്തുവന്നു. പിന്നാലെ ഷീലയെ എൽഎസ്‌ഡി കൈവശം വെച്ചിട്ടുണ്ടെന്ന് അറിയിച്ചയാൾക്കായി എക്‌സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയർന്നുവന്നത്.
ലഹരി വസ്‌തുക്കൾ കൈയിൽ വെക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്‌ക്കോടതികളിൽ നിന്ന് ഷീലയ്‌ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്ന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി കഴിഞ്ഞ മേയ് പത്തിനാണ് ഷീല പുറത്തിറങ്ങിയത്. അതേസമയം, ഇല്ലാത്ത കേസാണെന്ന് വ്യക്‌തമായിട്ടും എക്‌സൈസ് അധികൃതർ ഷീലയെ വിവരം അറിയിക്കാനോ സംഭവിച്ച പിഴവ് തിരുത്താനോ തയ്യാറായില്ല.
എക്‌സൈസ് ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിൽ നിന്ന് തൃശൂർ സെഷൻസ് കോടതി വഴി രാസപരിശോധനക്കായി സമർപ്പിച്ച എൽഎസ്‌ഡി സ്‌റ്റാമ്പുകൾ കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് കാക്കനാട് ലാബിൽ ലഭിക്കുന്നത്. ഫെബ്രുവരി 27ന് ആയിരുന്നു ഷീലയുടെ അറസ്‌റ്റ്. ഒന്നര മാസത്തിനകം പരിശോധനാഫലം തയ്യാറായി. പരിശോധനാഫലം എക്‌സൈസ് ഒന്നര മാസത്തോളം മൂടിവെച്ചതായാണ് ആരോപണം.
Most Read| ഏക സിവിൽകോഡ്; വിദഗ്‌ധ സമിതി റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം