കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് ലഹരി സ്‌റ്റാമ്പ് കണ്ടെടുത്ത കേസിലെ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. എക്‌സൈസ് പിടിച്ചെടുത്തത് ലഹരിവസ്‌തു അല്ലെന്ന് കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി ഡിപ്പാർട്ട്മെന്റിന്റെ പരിശോധനയിൽ തെളിഞ്ഞെന്നും, തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഷീല സണ്ണി നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
ജസ്‌റ്റിസ് കൗസർ എടപ്പഗമാണ് ഹരജി പരിഗണിച്ചത്. കേസിൽ നിന്നും ഒഴിവാക്കിയതോടെ ഷീല സണ്ണിയ്‌ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും. ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ മാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്‌റ്റാമ്പ് കൈവശം വെച്ചെന്ന് ആരോപിച്ചു 72 ദിവസമാണ് ജയിലിലടച്ചത്. എന്നാൽ, ഷീലയുടെ ബാഗിൽ നിന്ന് കിട്ടിയത് എൽഎസ്‌ഡി സ്‌റ്റാമ്പുകൾ അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ലഹരിവസ്‌തുക്കൾ കൈയിൽ വെക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്‌ക്കോടതിയിൽ നിന്ന് ജാമ്യം നേടി മെയ് പത്തിനാണ് ഷീല പുറത്തിറങ്ങിയത്. പിടിച്ചെടുത്തത് എൽഎസ്‌ഡി സ്‌റ്റാമ്പ് അല്ലെന്ന് തെളിയിക്കുന്ന പരിശോധനാഫലം കാക്കനാട് റീജണൽ ലാബിലെ അസിസ്‌റ്റന്റ് എക്‌സാമിനർ ജ്യോതി പി മല്യ സമർപ്പിച്ചത് മെയ് 12ന് ആണ്. എന്നാൽ, ഷീലയുടെ കേസിൽ കെമിക്കൽ ലാബിൽ നിന്നുള്ള പരിശോധനാഫലം എക്‌സൈസ് ഒന്നര മാസത്തോളം മൂടിവെച്ചതായാണ് വിവരം.
ഇല്ലാത്ത കേസാണെന്ന് വ്യക്‌തമായിട്ടും എക്‌സൈസ് അധികൃതർ ഷീലയെ വിവരം അറിയിക്കാനോ സംഭവിച്ച പിഴവ് തിരുത്താനോ തയ്യാറായില്ല. എക്‌സൈസ് ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിൽ നിന്ന് തൃശൂർ സെഷൻസ് കോടതി വഴി രാസപരിശോധനക്കായി സമർപ്പിച്ച എൽഎസ്‌ഡി സ്‌റ്റാമ്പുകൾ കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് കാക്കനാട് ലാബിൽ ലഭിക്കുന്നത്. ഫെബ്രുവരി 27ന് ആയിരുന്നു ഷീലയുടെ അറസ്‌റ്റ്. ഒന്നര മാസത്തിനകം പരിശോധനാഫലം തയ്യാറായി.
മെയ് 12ന് ലാബിൽ നിന്ന് റിപ്പോർട് ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫീസർക്കും സർക്കിൾ ഓഫീസർക്കും അയച്ചിരുന്നു. ഒരു ദിവസത്തിനകം തന്നെ ഇവ ഇരു ഓഫീസുകളിലും ലഭിച്ചതുമാണ്. ഷീല സണ്ണി ഇതിനകം 72 ദിവസത്തെ ജയിൽവാസം കഴിഞ്ഞു ജാമ്യത്തിലിറങ്ങി. തുടർന്ന്, അഭിഭാഷകൻ മുഖേന കോടതി വഴി ആവശ്യപ്പെട്ടാണ് ഷീല പരിശോധനാ ഫലത്തിന്റെ പകർപ്പ് സംഘടിപ്പിച്ചത്.
Most Read: വി മുരളീധരൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ? പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും