കോട്ടയം: കോട്ടയം കുമരനെല്ലൂർ നായ പരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തുകയും, പരിശോധനക്കെത്തിയ പോലീസിന് നേരെ നായ്‌ക്കളെ അഴിച്ചുവിട്ടു കടന്നുകളഞ്ഞ കേസിലെ പ്രതി പിടിയിൽ. കുമാരനല്ലൂർ വല്യാലിൻചുവടിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന പാറമ്പുഴ തെക്കേതുണ്ടത്തിൽ റോബിൻ ജോർജ് (28) ആണ് പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്.
പ്രതിയെ കോട്ടയം ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ഞായറാഴ്‌ച പുലർച്ചെ പരിശോധനക്കായി എത്തിയ പോലീസ് സംഘത്തിന് നേരെയാണ് നായ്‌ക്കളെ തുറന്നുവിട്ട ശേഷം പ്രതി മീനച്ചിലാറ്റിൽ ചാടി രക്ഷപ്പെട്ടത്. തുടർന്ന് ആറു നീന്തി അക്കരയെത്തിയ റോബിൻ കോളനിക്കുള്ളിലൂടെ എത്തിയ ഓട്ടോയിൽ കയറിയതായി പോലീസ് കണ്ടെത്തി. കൊശമറ്റം കോളനിക്കുള്ളിലാണ് റോബിന്റെ സ്വന്തം വീട്. അമേരിക്കൻ ബുദ്ധി ഇനത്തിൽപ്പെട്ട മൂന്ന് നായ്‌ക്കളെ കൂടു തുറന്നു വിട്ടാണ് പ്രതി കടന്നുകളഞ്ഞത്.
പോലീസിന്റെ ഡോഗ് സ്ക്വാഡിലെ പരിശീലകരായ ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ ഈ നായ്‌ക്കളെ അനുനയിപ്പിച്ചാണ് പോലീസ് സംഘം വീടിനുള്ളിലേക്ക് കടന്നത്. മുറിക്കുള്ളിൽ രണ്ടു സഞ്ചികളിൽ കഞ്ചാവ് നിറച്ചുവെച്ചിരുന്നത് പോലീസ് കണ്ടെടുത്തിരുന്നു. കാക്കി വസ്‌ത്രം കണ്ടാൽ അക്രമിക്കുന്നതിനുള്ള പരിശീലനം റോബിൻ നായ്‌ക്കൾക്ക് നൽകിയിരുന്നതായും ജില്ലാ പോലീസ് മേധാവി കെ കാർത്തിക് വ്യക്‌തമാക്കി. അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. റോബിനായി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.
ആഴ്‌ചകൾക്ക് മുൻപ് അന്വേഷണത്തിനെത്തിയ എക്‌സൈസ് സംഘത്തിന് നേരെയും നായ്ക്കളെ അഴിച്ചുവിട്ടാണ് ഇയാൾ കടന്നു കളഞ്ഞത്. ഗേറ്റിന് പുറത്ത് എക്‌സൈസ് സംഘത്തിന്റെ വാഹനം കണ്ടതോടെ ഇയാൾ നായ്‌ക്കളെ അഴിച്ചുവിടുകയായിരുന്നു. ഇതോടെ എക്‌സൈസ് സംഘം മടങ്ങി. ഇതിനിടെ പരിശീലന കേന്ദ്രത്തെ കുറിച്ച് പരാതി പറയാൻ വന്ന നാട്ടുകാരോടും ഇനി വന്നാൽ നായ്‌ക്കളെ അഴിച്ചുവിട്ടേക്കുമെന്ന് റോബിൻ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
Most Read| സംസ്‌ഥാനത്ത് ഇന്ന് പിജി ഡോക്‌ടർമാരുടെ സൂചനാ പണിമുടക്ക്; ഒപി ബഹിഷ്‌കരിക്കും