തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പിജി ഡോക്‌ടർമാരുടെ സൂചന പണിമുടക്ക്. അത്യാഹിത, ഐസിയു, ലേബർ റൂം വിഭാഗങ്ങളിൽ ഒഴികെ പിജി ഡോക്‌ടർമാരുടെ സേവനം ഉണ്ടാകില്ല. ഒപി പൂർണമായും ബഹിഷ്‌കരിക്കും. രാവിലെ എട്ടു മുതൽ നാളെ രാവിലെ എട്ടു വരെയാണ് സൂചനാ പണിമുടക്കെന്ന് ആരോഗ്യ സർവകലാശാല യൂണിയൻ കൗൺസിലർ ഡോ. അനന്ദു അറിയിച്ചു.
സ്‌റ്റൈപ്പൻഡ് വർധന, ജോലിയിലെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് പിജി ഡോക്‌ടർമാർ 24 മണിക്കൂർ പണിമുടക്കിലേക്ക് കടന്നിരിക്കുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസ് കൊലപാതകത്തെ തുടർന്ന് ഡോക്‌ടർമാരുടെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു.
എല്ലാ വർഷവും നാല് ശതമാനം സ്‌റ്റൈപ്പൻഡ് വർധന ഉൾപ്പടെയുള്ള കാര്യങ്ങൾ തീർപ്പാക്കിയതാണ്. 2019 മുതൽ ജൂനിയ ഡോക്‌ടർമാർ ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു സമരം നടത്തിയതുമാണ്. എന്നാൽ, സർക്കാർ ഉറപ്പ് പാലിച്ചില്ലെന്നാണ് ആരോപണം. കൂടാതെ, കോവിഡ് സമയത്ത് സേവനം ചെയ്‌തതിന്റെ പേരിൽ നൽകാമെന്ന് പറഞ്ഞ ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആരോഗ്യ സർവകലാശാല യൂണിയൻ കൗൺസിലർ ഡോ. അനന്ദു ആരോപിക്കുന്നു.
Most Read| ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷ സ്‌ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി; രാഷ്‌ട്രീയത്തിലും തുടരും