തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്‌ഥാനം ഏറ്റെടുക്കുമെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. പദവിയുമായി ബന്ധപ്പെട്ട സംശയങ്ങൾ മാറിയെന്നും, സജീവ രാഷ്‌ട്രീയത്തിൽ തുടരുന്നതിൽ തടസം ഇല്ലെന്ന് കേന്ദ്രം അറിയിച്ചുവെന്നും സുരേഷ് ഗോപി വ്യക്‌തമാക്കി. സാമൂഹിക മാദ്ധ്യമത്തിലെ കുറിപ്പിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്‌തമാക്കിയത്.
നിയമനം നടത്തും മുൻപ് അറിയിക്കാത്തതിനാൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിനിടെയാണ്, ചുമതലയേൽക്കുമെന്ന് സുരേഷ് ഗോപി തന്നെ അറിയിച്ചത്. ഇത് ശമ്പളമുള്ള ജോലിയല്ലെന്നും പൂർണമായും രാഷ്‌ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നും കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പ് നൽകിയതിനാലാണ് ചുമതല ഏറ്റെടുക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
‘കൊൽക്കത്ത ആസ്‌ഥാനമായുള്ള സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്‌ഥാനത്തേക്കുള്ള ക്ഷണത്തിനും സ്‌ഥിരീകരണത്തിനും ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, എന്റെ സുഹൃത്തായ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ എന്നിവർക്ക് നന്ദി. 100 ശതമാനം ഇത് വരുമാനമുള്ള പദവിയല്ലെന്നും, ശമ്പളമുള്ള ജോലിയല്ലെന്നും എല്ലാ രീതിയിലും രാഷ്‌ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നുള്ള മന്ത്രിയുടെ ഉറപ്പും ഉള്ളതുകൊണ്ടാണ് ഞാൻ ചുമതല ഏറ്റെടുക്കുന്നത്. അതിനാൽ, കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും ഞാൻ ചെയർമാനായി ചുമതലയേൽക്കും. എനിക്ക് വേണ്ടി പ്രാർഥിക്കൂ’ – സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ അടുത്ത ഒക്‌ടോബറിൽ പദയാത്ര ഉൾപ്പടെ തീരുമാനിച്ചു തൃശൂരിൽ സജീവ രാഷ്‌ട്രീയ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അദ്ദേഹത്തിന് പുതിയ സ്‌ഥാനം നൽകിയത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് സുരേഷ് ഗോപി വീണ്ടും മൽസരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്‌തമായിരുന്നു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കമാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരേഷ് ഗോപിക്ക് പുതിയ നിയമനം നൽകിയതെന്നും ആക്ഷേപം ഉയർന്നിരുന്നു.
Most Read| കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പാർട്ടിയിലെ ഉന്നതർക്കും പങ്ക്- അറസ്‌റ്റ് ഉടനെന്ന് ഇഡി