തൃശൂർ: വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന കോടതി വിധിയിൽ പ്രതികരിച്ച് നടനും തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥിയുമായ സുരേഷ്ഗോപി. കേസുമായി അങ്ങേയറ്റം വരെ പോകുമെന്നും പോരാട്ടം തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു.
കേസ് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്തിന് ബാധിക്കണം എന്നായിരുന്നു മറുപടി. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്ക് ഏതെങ്കിലും ഒരാളെ കേരളത്തിൽ നിർത്താൻ പറ്റുമോ? – അദ്ദേഹം ചോദിച്ചു.
കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള സുരേഷ് ഗോപിയുടെ ഹരജികൾ എറണാകുളം എസിജെഎം കോടതി ഇന്നലെ തള്ളുകയും വിചാരണ നടപടികൾ മെയ് 28ന് ആരംഭിക്കുമെന്നും കോടതി അറിയിച്ചു. വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്‌റ്റർ ചെയ്‌ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്.
2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രിതിയിൽ നികുതിവെട്ടിച്ച് രജിസ്‌റ്റർ ചെയ്‌തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്‍ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ. വാഹനം രജിസ്‌റ്റർ ചെയ്‌ത പുതുച്ചേരിയിലെ വിലാസം വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
KAUTHUKAM | പോലീസ് പ്രൊട്ടക്ഷനിൽ ഒരു പൂവൻകോഴി! കൂട്ടിനൊരാളും