തൃശൂർ: സ്‌ഥാനാർഥിയെ മാറ്റിയാലും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപി. തൃശൂരിൽ എതിർ സ്‌ഥാനാർഥി ആരാണെന്നത് വിഷയമല്ലെന്നും തനിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി കെ മുരളീധരൻ വരുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘സ്‌ഥാനാർഥിയെ മാറ്റുന്നത് അവരുടെ പ്രശ്‌നമാണ്. അതേ കുറിച്ച് എനിക്ക് അറിയില്ല. ജനമല്ലേ തീരുമാനിക്കുന്നത്. ഇത് ഗംഭീരമായി എന്നേ എനിക്ക് പറയാനുള്ളൂ’- സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
തൃശൂരിൽ സിറ്റിങ് എംപി ടിഎൻ പ്രതാപന് പകരം കെ മുരളീധരനെ കൊണ്ടുവന്ന് സ്‌ഥാനാർഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. ബിജെപിയുടെ താര സ്‌ഥാനാർഥിയായ സുരേഷ് ഗോപി മൽസരിക്കുന്ന തൃശൂരിൽ ഏറ്റവും കരുത്തുറ്റ സ്‌ഥാനാർഥിയെന്ന നിലയിലാണ് കെ മുരളീധരനെ രംഗത്തിറക്കാനുള്ള നീക്കം.
അതിനിടെ, താൻ എവിടെയും മൽസരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. ഇതോടെ സ്‌ഥാനാർഥിത്വത്തിലെ മാറ്റം കോൺഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന കണക്കുകൂട്ടലിന് താൽക്കാലിക വിരാമമായി. അതിനിടെ, പാർട്ടിയാണ് ജീവിതമെന്നും, പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കുമെന്നും ചുവരെഴുത്ത് സ്വാഭാവിക നടപടിയാണെന്നും ടിഎൻ പ്രതാപനും വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം