ന്യൂഡെൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്ര സർക്കാർ. ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്. വനിതാദിന സമ്മാനമാണിതെന്നും, ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെ അറിയിച്ചു.
‘ഇന്ന് വനിതാ ദിനത്തിൽ, എൽപിജി സിലിണ്ടർ വില 100 രൂപ കുറയ്‌ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്‌ക്കും. പ്രത്യേകിച്ച് നമ്മുടെ നാരീശക്‌തിക്ക് പ്രയോജനം ചെയ്യും. പാചകവാതകം താങ്ങാനാവുന്ന വിലയിൽ എത്തിക്കുന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം സ്‌ത്രീകളെ ശാക്‌തീകരിക്കും. പാചകവാതക വില കുറയ്‌ക്കുന്നതിലൂടെ കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്‌ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു’- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
അതേസമയം, ദാരിദ്ര രേഖക്ക് താഴെയുള്ള ഗ്യാസ് സിലിണ്ടർ ഉപയോക്‌താക്കൾക്കുള്ള സബ്‌സിഡി തുടരാൻ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിച്ചിരുന്നു. ഉജ്വല യോജന ഗുണഭോക്‌താക്കൾക്കുള്ള സബ്‌സിഡി 2025 വരെ തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതുപ്രകാരം 14.2 കിലോ എൽപിജി സിലിണ്ടറിന് 300 രൂപയാണ് സബ്‌സിഡി ലഭിക്കുക. ദാരിദ്ര്യരേഖക്ക് താഴെയുള്ള സ്‌ത്രീകൾക്ക് എൽപിജി സിലിണ്ടർ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ഉജ്വല യോജന.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ പ്രഖ്യാപനങ്ങൾ രാഷ്‌ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ. വോട്ടർമാരുടെ അടിസ്‌ഥാന പ്രശ്‌നം എന്ന നിലയിൽ നിർണായക തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
Most Read| മുരളീധരൻ തൃശൂരിൽ, ഷാഫി വടകരയിൽ; സർപ്രൈസ് നീക്കവുമായി കോൺഗ്രസ്