തൃശൂർ: പത്‌മജ വേണുഗോപാലിനെ ആരും ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് വന്നതല്ലെന്ന് തൃശൂർ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. പത്‌മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്‌ടപ്രകാരമാണ്. പത്‌മജയുടെ ആഗ്രഹം ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു. കേന്ദ്ര നേതാക്കൾ പറഞ്ഞതിനാൽ പത്‌മജയുടെ വരവ് തനിക്ക് സ്വീകാര്യമാണെന്നും സുരേഷ് ഗോപി വ്യക്‌തമാക്കി.
കെ മുരളീധരനും പത്‌മജ വേണുഗോപാലും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. പത്‌മജയെ പാർട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമാണ്. അതിൽ കേരള നേതാക്കൾക്ക് ആർക്കും പങ്കില്ല. എന്നെ സ്‌ഥാനാർഥിയാക്കി തീരുമാനിച്ചിട്ടുണ്ടെങ്കിൽ ആ നേതൃത്വം പറയുന്നതാകും ഞാൻ അനുസരിക്കുക. പത്‌മജ വേണുഗോപാൽ തന്റെ സഹോദരിയുടെ സ്‌ഥാനത്താണ്. പത്‌മജക്കൊപ്പം പാർട്ടി നിശ്‌ചയിക്കുന്ന വേദികൾ പങ്കിടും. ഇത് കല്യാണിക്കുട്ടിയമ്മയ്‌ക്കുള്ള സമർപ്പമാണ്- സുരേഷ് ഗോപി പറഞ്ഞു.
സംസ്‌ഥാനത്ത് നിലവിൽ ഭരണവിരുദ്ധ വികാരമുണ്ട്. അത് പ്രചാരണ വേളയിൽ ജനങ്ങളുടെ പെരുമാറ്റത്തിൽ നിന്ന് മനസിലായി. മതപ്രീണനത്തിനില്ല. ബിജെപിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു. താൻ ജയിച്ചാൽ തൃശൂരിൽ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വാഗ്‌ദാനം ചെയ്‌തു.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം