തൃശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിൽ സ്വകാര്യ നഴ്‌സിങ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ഒപി, അത്യാഹിത വിഭാഗങ്ങൾ തുടങ്ങിയവ ഒഴിവാക്കിയാണ് പണിമുടക്ക്. രാവിലെ പത്തിന് പടിഞ്ഞാറേ കോട്ടയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം കളക്‌ടറേറ്റിൽ അവസാനിക്കും.
മാനേജ്‌മെന്റുകളുടെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ സംസ്‌ഥാനതല സമരം നടത്തുമെന്ന് യുഎൻഎ ഭാരവാഹികൾ അറിയിച്ചു. അതേസമയം, അത്യാഹിത വിഭാഗം അടക്കമുള്ള അവശ്യ വിഭാഗങ്ങളെ സമരം ബാധിക്കരുതെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്‌സിങ് ജീവനക്കാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്‌ഥാന വ്യാപകമായി സമരത്തിനിറങ്ങാൻ ആണ് നഴ്‌സിങ് ജീവനക്കാരുടെ സംഘടനയായ യുഎൻഎയുടെ തീരുമാനം. വേതന വർധനവിൽ രണ്ടുതവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു.
കൊച്ചിയിലെ ചർച്ച സമവായമാവാതെ പിരിയുകയും തൃശൂരിലെ ചർച്ചയിലെ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികൾ എത്താതിരിക്കുകയും ചെയ്‌തതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ യുഎൻഎ തീരുമാനിച്ചത്. തൊഴിൽവകുപ്പിന്റെ നിയമങ്ങളെ വെല്ലുവിളിച്ചാണ് സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നും ആവശ്യപ്പെട്ട വേതന വർധനവിന്റെ 50 ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തിൽ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും യുഎൻഎ വ്യക്‌തമാക്കി.
Most Read: ഇന്ന് പരിശോധന നടന്നത് 547 സ്‌ഥാപനങ്ങളിൽ; പൂട്ട് വീണത് 48 കടകൾക്ക്