തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഇന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടന്നു. ഇന്ന് മൊത്തം 547 സ്‌ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച 18 സ്‌ഥാപനങ്ങളും ലൈസൻസ് ഇല്ലാതിരുന്ന 30 സ്‌ഥാപനങ്ങളും ഉൾപ്പടെ 48 സ്‌ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
142 സ്‌ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശക്‌തമായ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മൽസ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഓയിൽ, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിയവ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി. ഷവർമ മാർഗ്ഗനിർദ്ദേശം പുറത്തിറക്കുകയും ചെയ്‌തു.
വിവിധ ഓപ്പറേഷനുകളിലൂടെ സംസ്‌ഥാനത്ത് ആകെ കഴിഞ്ഞ ജൂലൈ മാസം മുതൽ ഡിസംബർ മാസം വരെ 46,928 പരിശോധനകൾ നടത്തി. 9,248 സ്‌ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 9,760 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ നടപടികളുടെ ഭാഗമായി 149 സ്‌ഥാപനങ്ങൾ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറുമാസ കാലയളവിനുള്ളിൽ 82,406 സ്‌ഥാപനങ്ങൾക്ക് രജിസ്‌ട്രേഷനും 18,037 സ്‌ഥാപനങ്ങൾക്ക് ലൈസൻസും ലഭ്യമാക്കി.
Most Read: സജി ചെറിയാന്റെ തിരിച്ചുവരവ് രാഷ്‌ട്രീയ ചരിത്രത്തിലെ തീരാകളങ്കം; ആഞ്ഞടിച്ച് കെ സുധാകരൻ