കൊച്ചി: കാക്കനാട് ഷവർമ കഴിച്ചതിന് ശേഷം ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് ചികിൽസയിലിരിക്കെ മരിച്ച രാഹുലിന്റെ രക്‌തത്തിൽ സാൽമോണെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഷവർമയിലൂടെ ആണോ ഈ ബാക്‌ടീരിയ യുവാവിന്റെ ശരീരത്തിൽ എത്തിയതെന്ന് പരിശോധിക്കും. രാഹുലിന്റെ ഹൃദയത്തിൽ നിന്നുള്ള രക്‌ത സാമ്പിളുകളും പരിശോധനക്കയി ശേഖരിച്ചിട്ടുണ്ട്.
രാഹുലിന്റെ രക്‌തം അമൃത ആശുപത്രിയിൽ വിശദമായി പരിശോധിച്ചപ്പോഴാണ് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാൽമോണെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം ബോധ്യപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട് ലഭ്യമായ ശേഷമേ ഭക്ഷ്യവിഷബാധ സ്‌ഥിരീകരിക്കാൻ ആകൂയെന്നും പോലീസ് പറഞ്ഞു. രാഹുലിന്റെ സഹോദരൻ കാർത്തിക്കിന്റെ പരാതിയിൽ മാവേലിപുരത്തെ ലെ ഹയാത്ത് ഹോട്ടൽ ഉടമക്കെതിരെ കേസെടുത്തിട്ടുണ്ട്.
ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം രണ്ടു ദിവസത്തിനകം ലഭ്യമാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപ്പോർട് ലഭ്യമായതിന് ശേഷം കൂടുതൽ നടപടികൾ ഉണ്ടാവുമെന്ന് കേസ് അന്വേഷിക്കുന്ന തൃക്കാക്കര പോലീസ് അറിയിച്ചു. നിലവിൽ ഹോട്ടലുടമകൾ ഉൾപ്പടെയുള്ളവർ ഒളിവിലാണ്.
അതിനിടെ, അന്നേ ദിവസം തന്നെ സമാനരീതിയിലെ ഭക്ഷ്യവിഷബാധയുമായി ആറുപേർ കൂടി വിവിധ ആശുപത്രികളിൽ ചികിൽസ തേടിയതായി തൃക്കാക്കര നഗരസഭാ മെഡിക്കൽ ഓഫീസർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട് നൽകി. കാക്കനാട് സ്വദേശികളായ ഐഷ്‌ന അജിത്, അഥർവ് അജിത്, ആഷ്‍മി അജിത്, ശ്യാംജിത്, അഞ്‌ജലി, ശരത് എന്നിവരാണ് വിവിധ ദിവസങ്ങളിലായി ചികിൽസ തേടിയത്. മരിച്ച രാഹുലിനെ സൺറൈസ് ആശുപത്രിയിലെത്തിച്ച ദിവസം മറ്റു രണ്ടുപേർ കൂടി ഇതേ ലക്ഷണങ്ങളുമായി ചികിൽസക്കെത്തിയതായി ആശുപത്രി അധികൃതരും ഡിഎംഒക്ക് റിപ്പോർട് നൽകിയിട്ടുണ്ട്.
കോട്ടയം തീക്കോയി മണക്കാട്ട് രാഹുൽ ഡി നായരാണ് (24) മരിച്ചത്. ഷവർമ കഴിച്ചതിന് പിന്നാലെയാണ് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചത്. ശനിയാഴ്‌ച മുതൽ രാഹുൽ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ബുധനാഴ്‌ചയാണ് കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും രാഹുൽ പാർസലായി വാങ്ങി കഴിച്ചത്. പിന്നാലെയാണ് രാഹുലിന്റെ ആരോഗ്യസ്‌ഥിതി മോശമായയും മരണത്തിന് കീഴടങ്ങിയതും.
Most Read| സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’