കൽപ്പറ്റ: വയനാട് കൽപ്പറ്റയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 22 പേർക്ക് ഭക്ഷ്യവിഷബാധ. വയനാട് ഫയർ സ്‌റ്റേഷന് സമീപത്തെ ‘മുസല്ല’ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടൽ നഗരസഭ അടപ്പിച്ചു. പരിശോധനയിൽ ഹോട്ടലിൽ നിന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷ്യവസ്‌തുക്കൾ പിടികൂടി.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചത്. ഇതിൽ ഒരു കുടുംബത്തിൽ നിന്നുള്ള 15 പേരുണ്ട്. ഏഴു പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭാ ആരോഗ്യ വിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി.
ഇറച്ചി ഉൾപ്പടെയുള്ള ഭക്ഷ്യവസ്‌തുക്കൾ വൃത്തിഹീനമായാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വിഭവങ്ങൾ തയ്യാറാക്കാനുള്ള മസാല കൂട്ടുകൾ മറ്റൊരിടത്തു നിന്ന് തയ്യാറാക്കിയാണ് എത്തിക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ പഴക്കവും മറ്റും നിർണയിക്കാൻ കഴിഞ്ഞില്ലെന്നാണ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കിയത്. പ്രാഥമിക നടപടിയെന്ന നിലയിലാണ് ഹോട്ടൽ അടച്ചിടാൻ തീരുമാനിച്ചത്. മറ്റു നടപടികൾ പിന്നാലെ ഉണ്ടാകുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
Most Read: സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ; വീടുകൾക്ക് തീയിട്ട 22 പേർ അറസ്‌റ്റിൽ