തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ തിരിച്ചുവരവ് രാഷ്‌ട്രീയ ചരിത്രത്തിലെ തീരാകളങ്കമാണെന്ന് കെ സുധാകരൻ ആരോപിച്ചു. അധികാരം ഇല്ലാതെ ഒരു നിമിഷം പോലും കഴിയാൻ സാധിക്കാത്ത അവസ്‌ഥയിലേക്ക് സിപിഐഎം നേതാക്കൾ എത്തിച്ചേർന്നിരിക്കുക ആണെന്നും അദ്ദേഹം വിമർശിച്ചു.
ഭരണഘടനയെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിനാലാണ് സജി ചെറിയാൻ മുൻപ് മാതൃസഭയിൽ നിന്ന് പുറത്തായതെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി. ഇത് തെളിവില്ലെന്ന് പറഞ്ഞ പോലീസും ഭരണകൂടവും നാടിന് തന്നെ അപമാനമാണ്. ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തി നിസ്വാർഥ താൽപര്യങ്ങളുടെ പേരിലാണ് മുഖ്യമന്ത്രി സജി ചെറിയാനെ തിരിച്ചെടുത്തിരിക്കുന്നതെന്നും കെ സുധാകരൻ ആഞ്ഞടിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു സുധാകരന്റെ വിമർശനങ്ങൾ. ‘ബ്ളാക്ക് ഡേ ഇൻ ഡെമോക്രസി’ എന്ന ഹാഷ്‌ടാഗോടെയാണ് പോസ്‌റ്റ്. അധികാരം ഇല്ലാതെ ഒരു നിമിഷം പോലും കഴിയാൻ സാധിക്കാത്ത അവസ്‌ഥയിലേക്ക് സിപിഐഎം നേതാക്കൾ എത്തിച്ചേർന്ന് ഇരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഭരണഘടനയെ വളരെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിന്റെ പേരിലാണ് സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത്. ആ അവഹേളനം അതുപോലെ നമ്മുടെ കൺമുന്നിൽ മായാതെ നിൽക്കുക ആണെന്നും സുധാകരൻ പറഞ്ഞു. സജി ചെറിയാൻ വിഷയത്തിൽ കേരളം പോലീസിനെയും സുധാകരൻ വിമർശിച്ചു. ഭരണഘടനയെ അവഹേളിച്ചതിന് തെളിവ് ഇല്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും നാടിന് അപമാനം ആണെന്നും സുധാകരൻ പറഞ്ഞു.
ഭരണഘടനയാണ് ഈ നാട്ടിൽ മനുഷ്യന് സ്വസ്‌ഥമായി ജീവിക്കാൻ അവസരം ഒരുക്കുന്നത്. ആ ഭരണഘടനയെ തള്ളിപ്പറയുന്ന ഒരാൾക്ക് എങ്ങനെ നാട് ഭരിക്കാൻ കഴിയും? സുധാകരൻ ചോദിച്ചു. സിപിഐഎം പിണറായി വിജയന്റെ താൽപര്യങ്ങൾ മാത്രം അനുസരിച്ച് പ്രവർത്തിക്കുന്ന ഭക്‌തജന കൂട്ടമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.
അതിനിടെ, ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരിൽ മന്ത്രിസ്‌ഥാനം ഒഴിഞ്ഞ സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. മുമ്പ് കൈകാര്യം ചെയ്‌ത വകുപ്പുകൾ തന്നെ അദ്ദേഹത്തിന് ലഭിച്ചേക്കും. അതേസമയം, പ്രതിപക്ഷം ഇന്ന് ചടങ്ങ് ബഹിഷ്‌കരിച്ചു. കെപിസിസി ഇന്ന് കരിദിനമായി ആചരിച്ചു. ബിജെപി ഭരണഘടന സംരക്ഷണ ദിനമായും പ്രതിഷേധം സംഘടിപ്പിച്ചു.
Most Read: ‘ഇനി ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’; കാശ് സർക്കാർ തരും- പുതിയ പദ്ധതിയുമായി ജപ്പാൻ