ടോക്കിയോ: ഇനി ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. കാശ് സർക്കാർ തരും. എങ്ങനെ എന്നല്ലെ, നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് കുടിയേറി പാർക്കുന്നവർക്ക് ധനസഹായം നൽകാനുള്ള പുതിയ പദ്ധതിയുമായി ജപ്പാൻ സർക്കാർ രംഗത്ത്. കുടുംബവുമായി ഗ്രാമീണ ജീവിതത്തിലേക്ക് മാറാൻ പ്രേരിപ്പിക്കുന്ന സാമ്പത്തിക പദ്ധതിയിലൂടെയാണ് നീക്കം. രാജ്യത്തെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ആൾത്താമസം കുറഞ്ഞതോടെയാണ് സർക്കാർ പുനരധിവാസ പദ്ധതിക്ക് ഒരുങ്ങുന്നത്.
തലസ്‌ഥാനമായ ടോക്കിയോ നഗരത്തിൽ നിന്ന് മാറുന്ന ഒരു കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം യെൻ വീതമാണ് നൽകുന്നത്. രണ്ടു കുട്ടികളുള്ള കുടുംബത്തിന് 30 ലക്ഷം യെൻ ലഭിക്കും. 2019ൽ ആരംഭിച്ച പദ്ധതിക്ക് കീഴിൽ 2027ഓടെ 10,000 പേർ തലസ്‌ഥാനമായ ടോക്കിയോയിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മാറുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം 1184 കുടുംബങ്ങൾ ഗ്രാമത്തിലെത്തി. 2020ൽ 290ഉം, 2019ൽ 71ഉം കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമായി. സെൻട്രൽ ടോക്കിയോ മെട്രോപൊളിറ്റൻ ഏരിയയിൽ അഞ്ചു വർഷമായി താമസിക്കുന്ന കുടുംബങ്ങൾക്കാണ് പദ്ധതിക്ക് അർഹത ഉള്ളത്. കുടുംബങ്ങൾ ഗ്രാമപ്രദേശത്ത് ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അധിക പിന്തുണയും നൽകും.
ധനസഹായം വാങ്ങി ഗ്രാമങ്ങളിൽ താമസിക്കുന്നവർ അവിടെ പുതിയ വീടുകളിൽ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും താമസിക്കണം. കൂടാതെ, വീട്ടിലെ ഒരു അംഗത്തിന് ജോലി ഉണ്ടായിരിക്കണം. അല്ലെങ്കിൽ പുതിയ ബിസിനസ് തുടങ്ങാൻ പദ്ധതിയിടണം. അഞ്ചു വർഷം തികയുന്നതിന് മുൻപ് മടങ്ങി പോകുന്നവർ ധനസഹായം തിരികെ നൽകണം.
Most Read: പുതിയ നീക്കവുമായി ട്വിറ്റർ; രാഷ്‌ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം ഒഴിവാക്കും