മൂന്നാർ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ പ്‌ളാസ്‌റ്റിക് ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. നാളെ മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. പ്‌ളാസ്‌റ്റിക് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യ പത്തുദിവസം താക്കീതും പത്താം തീയതി മുതൽ കനത്ത പിഴ ഈടാക്കാനുമാണ് തീരുമാനം.
നാളെ മുതൽ പത്തുവരെ വ്യാപാര സ്‌ഥാപനങ്ങൾ, വഴിയോരക്കടകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ പഞ്ചായത്തിൽ നിന്നുള്ള പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും. നിരോധിത പ്‌ളാസ്‌റ്റിക് ക്യാരി ബാഗുകൾ, അര ലിറ്ററിൽ താഴെയുള്ള ബോട്ടിലുകൾ എന്നിവ സൂക്ഷിക്കുന്നതോ വിൽക്കുന്നതോ കണ്ടാൽ താക്കീത് ചെയ്യും. പത്താം തീയതി മുതൽ പിഴ ചുമത്തും.
നിരോധിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന വിനോദസഞ്ചാരികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പിഴയീടാക്കും. നിരോധനം, പിഴ എന്നിവ സംബന്ധിച്ച് ഇന്ന് എല്ലാ വാർഡുകളിലും മൈക്ക് അനൗൺസ്‌മെന്റ് നടത്തുമെന്നും മൂന്നാർ പഞ്ചായത്ത് പ്രസിഡണ്ട് എസ്. വിജയകുമാർ പറഞ്ഞു.
നിയമലംഘനങ്ങളും പിഴയും
- നിരോധിത ക്യാരി ബാഗുകൾ, അര ലിറ്ററിൽ താഴെയുള്ള പ്‌ളാസ്‌റ്റിക് കുപ്പികൾ, പേപ്പർ പ്ളേറ്റ്, പേപ്പർ ഗ്ളാസ്, സ്‌ട്രോ എന്നിവയുടെ ഉപയോഗം- 1000 രൂപ. നിയമലംഘനം രണ്ടാമതും പിടികൂടിയാൽ 25,000 രൂപ, മൂന്നാംതവണ 2.5 ലക്ഷം രൂപ.
- മാലിന്യങ്ങൾ വലിച്ചെറിയുന്നതും പ്‌ളാസ്‌റ്റിക് കത്തിക്കുന്നതും- 5000 രൂപ.
ജൈവ-അജൈവ തരംതിരിക്കാതെ പൊതുസ്‌ഥലത്ത് തള്ളുന്നത്- 1000 മുതൽ 10,000 രൂപവരെ
പാരിതോഷികം നേടാം
നിരോധിത പ്‌ളാസ്‌റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന, ഉപയോഗം, മാലിന്യം വലിച്ചെറിയാൻ എന്നിവ സംബന്ധിച്ച് പഞ്ചായത്തിന്റെ വാട്‌സ് ആപ്പ് നമ്പറിൽ ചിത്രങ്ങൾ സഹിതം വിവരം അറിയിക്കുന്നവർക്ക് പാരിതോഷികവും മൂന്നാർ പഞ്ചായത്ത് പ്രഖ്യാപിച്ചു. കുറ്റക്കാരിൽ നിന്ന് ഈടാക്കുന്ന പിഴയുടെ 25% തുകയാണ് സമ്മാനം. വാട്‌സ് ആപ്പ് നമ്പർ ജൂലൈ പത്തിന് ശേഷം അറിയിക്കും.
കേരളത്തിനകത്തും പുറത്തുനിന്നും ആയിരകണക്കിന് ആളുകളാണ് ദിനംപ്രതി മൂന്നാറിൽ എത്തുന്നത്. മൂന്നാറിന്റെ പ്രകൃതിഭംഗിയെ സംരക്ഷിക്കുന്നതിനും പരിസ്‌ഥിതിയെ മാലിന്യത്തിൽ നിന്ന് മുക്‌തമാക്കാനുമാണ് പഞ്ചായത്ത് ഇത്തരത്തിലുള്ള കർശന നടപടികളിലേക്ക് കടക്കുന്നത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































