തിരുവനന്തപുരം: പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാർഡ് നൽകിയ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ വിഭാഗത്തിലെ രണ്ടു ഡോക്‌ടർമാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു.
ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിച്ചിരുന്ന അസിസ്‌റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തതിന് പിന്നാലെയാണ് രണ്ടു ഡോക്‌ടർമാരെ കൂടി സസ്‌പെന്‍ഡ് ചെയ്‌തത്. അതേസമയം, പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാർഡ് നൽകിയ സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര വീഴ്‌ച ഉണ്ടായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
‘ആര് തെറ്റ് ചെയ്‌താലും കർശന നടപടി എടുക്കും. ഹെൽത്ത് കാർഡ് ഡിജിറ്റലിലേക്ക് മാറ്റുമെന്നും’ മന്ത്രി അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഡിഎംഒമാർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. അതേസമയം, ഡോക്‌ടർ ചെയ്‌തത് സമൂഹത്തോടുള്ള ദ്രോഹമാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ഉള്‍പ്പെടെ 300 രൂപ വാങ്ങി പരിശോധനയില്ലാതെ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുനല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒമ്പതോളം പരിശോധനകള്‍ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഡോക്‌ടർ ഒപ്പിട്ടുനല്‍കിയ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുക. ഈ സര്‍ട്ടിഫിക്കറ്റാണ് പരിശോധനകൂടാതെ പണം വാങ്ങി ഡോക്‌ടർമാർ ഒപ്പിട്ടുനല്‍കുന്നത്. ഇതിന് പിന്നാലെയാണ്, ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
Most Read: വ്യാജ ഹെല്‍ത്ത് കാര്‍ഡ് സർട്ടിഫിക്കറ്റ്: ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തു