തിരുവനന്തപുരം: ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്‌ടർക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ അതിവേഗനടപടി.
പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡിന് ആവശ്യമായ സർട്ടിഫിക്കറ്റ് പരിശോധനകൾ നടത്താതെ നല്‍കിയ സംഭവത്തില്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്‌റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്‌ടർ സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡിനുള്ള സര്‍ട്ടിഫിക്കറ്റ് ഡോക്‌ടർമാർ യാതൊരു പരിശോധനയും നടത്താതെ പണം വാങ്ങി ഒപ്പിട്ടുനല്‍കുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ഉള്‍പ്പെടെ 300 രൂപ വാങ്ങി പരിശോധനയില്ലാതെ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുനല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒമ്പതോളം പരിശോധനകള്‍ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിശേഷം ഡോക്‌ടർ ഒപ്പിട്ടുനല്‍കിയ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുക. ഈ സര്‍ട്ടിഫിക്കറ്റാണ് പരിശോധനകൂടാതെ പണം വാങ്ങി ഡോക്‌ടർമാർ ഒപ്പിട്ടുനല്‍കുന്നത്.
ഹെൽത്ത് കാർഡ് ഡിജിറ്റൽ ആക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നടക്കുന്നതായും മന്ത്രി പറഞ്ഞു. ഫോട്ടോപതിച്ച ഡിജിറ്റൽ കാർഡ് നൽകാനാണ് തീരുമാനം. മൂന്നു നാല് മാസത്തിനകം ഡിജിറ്റൽ ഹെൽത്ത് കാർഡ് നൽകിതുടങ്ങും. ഇതിനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ് സൈറ്റില്‍ നിന്ന് മെഡിക്കല്‍ ഫിറ്റ്‌നസ് ഫോം ഡൗണ്‍ ലോഡ് ചെയ്യുക, ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം ശാരീക പരിശോധന, കാഴ്‌ച ശക്‌തി, പരിശോധന, ത്വക്ക് രോഗങ്ങള്‍, വ്രണം, മുറിവ് എന്നിവയുടെ പരിശോധന, വാക്‌സിനുകൾ എടുത്തോ എന്ന പരിശോധന, പകര്‍ച്ച വ്യാധികള്‍ ഉണ്ടോ എന്നറിയാനുളള രക്‌ത പരിശോധന ഇവയെല്ലാം ചെയ്‌ത ശേഷം സര്‍ട്ടിഫിക്കറ്റില്‍ ഡോക്‌ടറുടെ ഒപ്പും സീലും ലഭിക്കണം.
ഈ കടമ്പകള്‍ക്ക് ശേഷം നൽകുന്നതായിരിക്കും ഹെല്‍ത്ത് കാര്‍ഡ് എന്നായിരുന്നു അവകാശവാദം. എന്നാല്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ഇതൊന്നുമില്ലാതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നുവെന്ന വാര്‍ത്തയാണ് ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നത്.
അപകടകാരികളായ വൈറസുകളും ബാക്‌ടീരിയകളും അടക്കമുള്ള സൂക്ഷ്‌മ ജീവികള്‍ പകർന്നുണ്ടാകുന്ന വിവിധ രോഗ സാദ്ധ്യതകളെ ഇല്ലായ്‌മ ചെയ്യാനാണ് ഭക്ഷണ ശാലകളിലെ ജോലിക്കാർക്ക് ഹെല്‍ത്ത് കാര്‍ഡ് നടപ്പിലാക്കുന്നത്. സ്‌ഥാപനങ്ങൾക്ക് ‘ഓവറോൾ ഹൈജീന്‍ റേറ്റിങ്ങും’ ഇതോടൊപ്പം നടപ്പിലാക്കും. ഇതോടെ കേരളത്തിലെ സാംക്രമിക രോഗങ്ങളും ഇതര രോഗങ്ങളും ഒരുപരിധിവരെ തടയാൻ കഴിയുമെന്നും കേരളത്തിനെ ഭക്ഷ്യ സൗഹൃദ സംസ്‌ഥാനമാക്കി മാറ്റാൻ കഴിയുമെന്നുമാണ് സർക്കാർ പ്രതീക്ഷ.
Most Read: ‘ഒപ്പം നിന്നവർക്ക് നന്ദി’; മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി