തിരുവനന്തപുരം: ‘ഓപ്പറേഷൻ ഷവർമ’യുടെ ഭാഗമായി സംസ്‌ഥാന വ്യാപകമായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ 36 ലക്ഷം രൂപ പിഴ ഈടാക്കിയതായി സർക്കാർ അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ആരോഗ്യവകുപ്പ് ഇക്കാര്യം വ്യക്‌തമാക്കിയത്. സംസ്‌ഥാനത്ത് തുടർച്ചയായി ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് വ്യാപകമായി പരിശോധന നടത്തിയത്.
ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി 36,42,500 രൂപയാണ് ആരോഗ്യവകുപ്പ് പിഴ ഈടാക്കിയത്. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 8224 സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി. 2023 ജനുവരി ഒന്ന് മുതൽ 6689 സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 317 സ്‌ഥാപനങ്ങൾ പൂട്ടിയതായും, 834 സ്‌ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
ഷവർമയിൽ നിന്നും ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്യുന്നത് കൂടിയതോടെ സംസ്‌ഥാനത്ത് ഷവർമ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പച്ചമുട്ട കൊണ്ട് ഉണ്ടാക്കുന്ന മയോണൈസ് ഉൽപ്പാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ചു കൊണ്ടുള്ള ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
Most Read: കോഴിമുട്ട മയോണൈസ് അപകടകരം; നിരോധിച്ചും പകരം നിർദ്ദേശമിറക്കിയും ആരോഗ്യവകുപ്പ്