തിരുവനന്തപുരം: പാസ്‌ചൈറൈസ് ചെയ്യാത്ത മുട്ട ഉപയോഗിച്ചുള്ള ‘മയോണൈസ്’ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും അതിനാൽ വെജിറ്റബിള്‍ മയോണൈസോ പാസ്‌ചൈറൈസ് ചെയ്‌ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഇനിമുതൽ പാടുള്ളൂവെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം.
റെസ്‌റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. പാസ്‌ചൈറൈസ് ചെയ്യാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് കൂടുതല്‍ നേരം വച്ചിരുന്നാല്‍ അപകടമാണെന്ന ശാസ്‌ത്രീയ അറിവിനോട് സംഘടനാ പ്രതിനിധികൾ യോജിച്ചു.
ആരോഗ്യ സംരക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഭക്ഷണം പാഴ്‌സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സമയവും എത്ര നേരത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്‌റ്റിക്കർ പതിപ്പിക്കണം. ആ സമയം കഴിഞ്ഞ് പ്രസ്‌തുത ഭക്ഷണം കഴിക്കാന്‍ പാടുള്ളതല്ല. മന്ത്രി വിശദീകരിച്ചു.
എല്ലാ ഭക്ഷണ സ്‌ഥാപനങ്ങളും രജിസ്‌ട്രേഷനോ ലൈസന്‍സോ നിർബന്ധമായും എടുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീന്‍ റേറ്റിംഗില്‍ എല്ലാ സ്‌ഥാപനങ്ങളും സഹകരിക്കേണ്ടതാണ്. ശുചിത്വം ഉറപ്പാക്കി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങളെ നല്ല രീതിയില്‍ അവതരിപ്പിക്കാനുമുള്ള ഒരിടം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.
എല്ലാ ഭക്ഷണ സ്‌ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ‘ടോള്‍ഫ്രീ നമ്പര്‍’ പ്രദര്‍ശിപ്പിക്കണം. ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. സ്‌ഥാപനം ചെറുതോ വലുതോ എന്നല്ല, ശുചിത്വമാണ് പ്രധാനമെന്നും മന്ത്രി വ്യക്‌തമാക്കി.
ഭക്ഷ്യവിതരണ രംഗത്തെ സംഘടനകള്‍ സ്വന്തം നിലയില്‍ ടീം രൂപീകരിച്ച് പരിശോധിച്ച് പോരായ്‌മകൾ നികത്തുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യുമെന്നും ആരോഗ്യകേരളത്തിന് എല്ലാവിധത്തിലുള്ള സഹകരണവും സംഘടനാ പ്രതിനിധികള്‍ ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Most Read: വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയാൽ ‘ട്വിറ്റർ’ സ്‌ഥാനം രാജി വെക്കും; ഇലോൺ മസ്‌ക്