കൊൽക്കത്ത: ബിജെപി പശ്‌ചിമ ബംഗാൾ നേതാക്കൾക്ക് കേന്ദ്ര നേതൃത്വത്തിന്റെ അന്ത്യശാസനം. ഗവർണർ സിവി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശം. കൂടാതെ, രാജ്ഭവനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകളും വിലക്കി. ഗവർണർ മമത സർക്കാരിനെ പരിധിവിട്ട് സഹായിക്കുന്നുവെന്ന് സംസ്‌ഥാന നേതാക്കൾ ആരോപിച്ചിരുന്നു.
ബംഗാൾ ഗവർണർ സിവി ആനന്ദബോസ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണെന്ന് കേന്ദ്ര നേതൃത്വം ബംഗാളിലെ നേതാക്കളോട് വിശദീകരിച്ചു. ആനന്ദബോസിനെ അപകീർത്തിപ്പെടുത്തുന്നത് നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും നേതൃത്വം ഓർമിപ്പിച്ചു.
പശ്‌ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പടെ ഉള്ളവരാണ് ഗവർണർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നത്. ഭരണഘടനാപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു സംസ്‌ഥാന സർക്കാരുമായി സഹകരിച്ചു മുന്നോട്ട് പോകുമെന്നായിരുന്നു അധികാരം ഏറ്റെടുത്ത ആദ്യ ദിവസം തന്നെ ഗവർണർ സിവി ആനന്ദബോസ് വ്യക്‌തമാക്കിയിരുന്നത്.
ഇതിന് പിന്നാലെയാണ് മമത ബാനർജി സർക്കാരിനെ ഗവർണർ പരിധിവിട്ട് സംരക്ഷിക്കുന്നുവെന്ന ആക്ഷേപം നേതാക്കൾക്കിടയിൽ നിന്ന് ഉയർന്നു വന്നത്. തുടർന്നാണ്, ബംഗാൾ ബിജെപി-ഗവർണർ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമായത്. ഇതിനിടെ, ഗവർണർ ഡെൽഹി സന്ദർശിച്ചിരുന്നു. പിന്നാലെയാണ് വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെട്ടത്.
Most Read: സംസ്‌ഥാന ബജറ്റിനെതിരെ വ്യാപക പ്രതിഷേധം; കോൺഗ്രസ് കരിദിനം ഇന്ന്