തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിനെതിരെ പ്രത്യേക്ഷ സമരവുമായി പ്രതിപക്ഷം. ജനവിരുദ്ധ ബജറ്റിനും നികുതി കൊള്ളയ്‌ക്കുമെതിരെ കോൺഗ്രസ് ഇന്ന് സംസ്‌ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഇന്ന് നടക്കുന്ന വിവിധ പ്രതിഷേധ പരിപാടികളിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുക്കും.
ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പ്രതിഷേധ പരിപാടികളും, വൈകിട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ നേതൃത്വത്തിൽ ചേർന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുന്നത് വരെ ശക്‌തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നാണ് കെ സുധാകരൻ അറിയിച്ചിരിക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു നികുതി വർധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള പ്രക്ഷോഭമായിരിക്കും ഇനി കാണാൻ പോകുന്നത്. ആയിരക്കണക്കിന് കോടികൾ നികുതി കുടിശിക പിരിച്ചെടുക്കാൻ മടിക്കുന്ന സർക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെച്ചതെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.
Most Read: വന്ദേഭാരത് എക്‌സ്‌പ്രസ്; കേരളത്തിൽ വൈകാതെ എത്തും- റെയിൽവേ മന്ത്രി