തിരുവനന്തപുരം: സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് മേഴ്‌സിക്കുട്ടൻ രാജിവെച്ചു. മേഴ്‌സിക്കൊപ്പം അഞ്ചു സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. പ്രസിഡണ്ട് പദവിയിൽ 5 വർഷം പൂർത്തിയാവാൻ ഒരു വർഷം കൂടി ബാക്കിയിരിക്കെയാണ് മേഴ്‌സിക്കുട്ടന്റെ രാജി. അതേസമയം, യു ഷറഫലി പുതിയ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ആകും.
കായിക മന്ത്രി വി അബ്‌ദുറഹ്‌മാനുമായുള്ള അഭിപ്രായ ഭിന്നതയുടെ പശ്‌ചാത്തലത്തിലാണ് സർക്കാർ വൈസ് പ്രസിഡണ്ടിനോടും അഞ്ചു സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളോടും സ്‌ഥാനം ഒഴിയാൻ നിർദ്ദേശിച്ചത്. കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ എടുത്ത തീരുമാന പ്രകാരമാണ്, സ്‌ഥാനം ഒഴിയാൻ സർക്കാർ നിർദ്ദേശം നൽകിയത്. കായിക താരങ്ങൾക്ക് സൗകര്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രി വി അബ്‌ദുറഹ്‌മാനെതിരെ മേഴ്‌സിക്കുട്ടൻ പരസ്യമായി രംഗത്തെത്തിയത് വിവാദമായിരുന്നു.
കായിക താരങ്ങൾക്ക് അടിസ്‌ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകാതെ സർക്കാർ എന്ത് ചെയ്യുകയാണെന്നാണ് മേഴ്‌സിക്കുട്ടൻ വിമർശനം ഉന്നയിച്ചിരുന്നത്. ഇത് സർക്കാരിന്റെ അതൃപ്‌തിക്ക് ഇടയാക്കി. ഇതാണ് രാജിയിലേക്ക് നയിച്ചത്.
സ്‌പോർട്‌സ് കൗൺസിലിനെ നോക്കുകുത്തിയാക്കി ഒളിമ്പിക്‌സ് അസോസിയേഷൻ കാര്യങ്ങൾ നടത്തിയെടുക്കുന്നു എന്ന വിമർശനം കായിക വകുപ്പിൽ പൊതുവേ ഉണ്ട്. ഒളിമ്പിക്‌സ് അസോസിയേഷന്റെ അനാവശ്യ കൈകടത്തലുകളിൽ മേഴ്‌സിക്കുട്ടനും അതൃപ്‌തി ഉള്ളതായാണ് റിപ്പോർട്.
ഇതും രാജി തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. 2019ൽ ടിപി ദാസന്റെ പിൻഗാമിയായാണ് മേഴ്‌സിക്കുട്ടൻ സ്‌പോർട്‌സ് കൗൺസിലിന്റെ തലപ്പത്തെത്തുന്നത്. സ്‌പോർട്‌സ് കൗൺസിലിന്റെ തലപ്പത്ത് ഏതെങ്കിലും കായികതാരം തന്നെ ഉണ്ടാവണമെന്ന മുൻ കായികമന്ത്രി ഇപി ജയരാജന്റെ നിർദ്ദേശ പ്രകാരമായിരുന്നു മേഴ്‌സിക്കുട്ടന്റെ നിയമനം.
Most Read: വാർത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടത്; ഗണേഷിനെതിരെ മുഖ്യമന്ത്രി