വാഷിംഗ്‌ടൺ: യുഎസിലെ മൊണ്ടാനയിൽ വീണ്ടും ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി അധികൃതർ. ബലൂൺ നിയന്ത്രിത വ്യോമാതിർത്തിയിൽ പ്രവേശിച്ചു. സൗത്ത് കരോലിന തീരത്ത് വെച്ച് യുഎസ് സൈനിക യുദ്ധവിമാനം ചൈനീസ് ചാര ബലൂൺ വെടിവെച്ചു വീഴ്‌ത്തി. പ്രസിഡണ്ട് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ബലൂൺ തകർത്തത്.
ഏതാനും ദിവസങ്ങളായി യുഎസിന്റെ വടക്കൻ മേഖലക്ക് മുകളിൽ ദുരൂഹസാഹചര്യത്തിൽ നീങ്ങുന്ന ചൈനീസ് ചാര ബലൂൺ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട യുഎസ് പ്രസിഡണ്ട് ബലൂൺ വെടിവെച്ചിടുന്നത് ഉൾപ്പടെയുള്ള സാധ്യതകളെ കുറിച്ച് പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തി. ബലൂൺ വെടിവെച്ചിട്ടാൽ അവശിഷ്‌ടങ്ങൾ പതിച്ചു ജീവാപായം ഉണ്ടാകാൻ സാധ്യത ഉള്ളതായി പ്രതിരോധ വിഭാഗം പ്രസിഡണ്ടിനെ അറിയിച്ചിരുന്നു.
തുടർന്ന്, പ്രസിഡണ്ടിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ ബലൂൺ തകർക്കുകയായിരുന്നു. സമീപത്തെ വ്യോമ മേഖലയും മൂന്ന് വിമാന താവളങ്ങളും അടച്ചിട്ട ശേഷമായിരുന്നു സൈനിക നടപടി. കടലിൽ വേണ ബലൂൺ അവശിഷ്‌ടങ്ങൾ വീണ്ടെടുത്ത് പരിശോധന നടത്തും. അതേസമയം, കാലാവസ്‌ഥാ നിരീക്ഷണത്തിനും മറ്റു ശാസ്‌ത്ര ഗവേഷണങ്ങൾക്കുമായി ഉപയോഗിക്കുന്ന എയർബലൂണാണ് ദിശ തെറ്റി യുഎസ് വ്യോമാതിർത്തിയിൽ എത്തിയതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
യുഎസ് വ്യോമാതിർത്തിയിൽ സംശയാസ്‌പദമായ നിലയിൽ ആയിരുന്നു ആദ്യം ചൈനീസ് നിരീക്ഷണ ബലൂൺ കണ്ടെത്തിയത്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കൻ വരും ദിവസങ്ങളിൽ ചൈനയിൽ സന്ദർശനം നടത്താനിരിക്കെയാണ്, യുഎസ് വ്യോമാതിർത്തിയിൽ ചാര ബലൂണിന്റെ സാന്നിധ്യം കണ്ടെത്തിയത്. രഹസ്യങ്ങൾ ചോർത്തുന്നതിനുള്ള ചൈനയുടെ നീക്കമാണിതെന്നായിരുന്നു യുഎസ് ആരോപണം.
Most Read: സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട്; മേഴ്‌സിക്കുട്ടൻ ഉടൻ രാജിവെക്കും