ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അഞ്ച് സ്‌പിൽവേ ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി. 4008 ഘനയടി വെള്ളമാണ് സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. കൂടുതൽ ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കേരളത്തിന്റെ ആവശ്യം അവഗണിച്ച് ഇന്നലെയും രാത്രിയില്‍ തമിഴ്നാട് സ്‌പിൽവേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. മഴ കുറവായിരുന്നതിനാൽ നാല് ഷട്ടറുകൾ മാത്രമാണ് ഉയർത്തിയത്.
പുലർച്ചെ രണ്ടു മണിയോടെ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു. ജലനിരപ്പ് കൂടുതൽ സമയം 142 അടിയിൽ നിലനിർത്താൻ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവും കൂട്ടിയും കുറച്ചും പരീക്ഷണം തുടരുകയാണ്.
ഇതിനിടെ മുല്ലപ്പെരിയാർ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് അറിയിച്ചു. പുതിയ ഡാം നിർമിക്കണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് നടത്തിവന്ന 24 മണിക്കൂർ ഉപവാസം അവസാനിച്ചു.
മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളി അവസാനിപ്പിക്കണം എന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡീൻ കുര്യാക്കോസിന്റെ ഉപവാസം. ചെറുതോണിയിലാണ് 24 മണിക്കൂർ ഉപവസിച്ചത്.
Most Read: സംസ്‌ഥാനത്ത് മൂന്ന് ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യത