തിരുവനന്തപുരം: കേരളാ പോലീസ് ഹെലികോപ്‌ടർ വാടകക്കെടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്‌ടം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഹെലികോപ്‌ടറിന് സര്‍ക്കാര്‍ നല്‍കേണ്ടി വരുന്ന വാടക 10 കോടിയില്‍ അധികമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ വെറും അഞ്ച് തവണ മാത്രമാണ് ഹെലികോപ്‌ടർ പറന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ഹെലികോപ്‌ടറിന്റെ വാടക വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയാറായിട്ടില്ല.
ഹെലികോപ്‌ടർ വാടകക്കെടുക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് ധനകാര്യ വകുപ്പ് അനുമതി നല്‍കിയത്. 18 ശതമാനം ജി എസ് ടി കൂടി ഉള്‍പ്പെടുത്തി ഒരു കോടി എഴുപത് ലക്ഷത്തി അറുപത്തി മൂവായിരം ആയിരുന്നു ഒരു മാസം 20 മണിക്കൂര്‍ പറക്കാന്‍ അനുവദിച്ച തുക. പറന്നാലും ഇല്ലെങ്കിലും ഈ തുക ഡെല്‍ഹി ആസ്ഥാനമായ പവര്‍ ഹാന്‍സ് എന്ന കമ്പനിക്ക് നല്‍കണം.
ആദ്യ ഗഡു നല്‍കിയതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ ഹെലികോപ്‌ടർ എത്തിയിരുന്നു. എന്നാല്‍, പെട്ടിമുടി ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടായപ്പോള്‍ ഹെലികോപ്‌ടർ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല. ആദ്യ പരിശീലന പറക്കലില്‍ തന്നെ ഹെലികോപ്‌ടറില്‍ നിന്നുള്ള വനമേഖലയിലെ നിരീക്ഷണം പ്രായോഗികം അല്ലെന്നും തെളിഞ്ഞിരുന്നു.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വാടക കണക്കാക്കുമ്പോള്‍ 10,23,76,800 രൂപയാണ് സര്‍ക്കാര്‍ ഡെല്‍ഹിയിലുള്ള കമ്പനിക്ക് നല്‍കേണ്ടത്. ഇങ്ങനെ ഒരു വര്‍ഷം കഴിയുമ്പോള്‍ ഇരുപത് കോടിയിലധികം രൂപ സര്‍ക്കാരിന് നല്‍കേണ്ടി വരും.