കാസര്‍ഗോഡ്: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്‌ഥലപ്പേരുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായുള്ള പ്രചാരണം അടിസ്‌ഥാനരഹിതമെന്ന് വ്യക്‌തമാക്കി ജില്ലാ കളക്‌ടർ ഡി സജിത്ത് ബാബു. വിഷയത്തില്‍ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ള കന്നഡ ഭാഷയിലുള്ള സ്‌ഥലപേരുകള്‍ മലയാളത്തിലേക്ക് മാറ്റുന്നുവെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. കേരളം പേര് മാറ്റത്തില്‍ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക കത്തെഴുതിയിരുന്നു.
പേര് മാറ്റം കന്നഡ ഭാഷക്കെതിരെയുള്ള നീക്കമെന്ന് ആരോപിച്ചാണ് കര്‍ണാടക ബോര്‍ഡര്‍ ഏരിയ ഡവലപ്‌മെന്റ് അതോറിറ്റി രംഗത്ത് വന്നത്. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് കന്നഡ വികസന സമിതിയും പ്രതിഷേധം അറിയിച്ചു.
അതേസമയം ഇത് വ്യാജപ്രചാരണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ബിജെപിയുള്‍പ്പടെ പ്രതിഷേധം ശക്‌തമാക്കുകയാണ്. ചിലരുടെ പ്രീതി പിടിച്ച് പറ്റാനും സാംസ്‌കാരിക തനിമ തകര്‍ക്കാനുമുള്ള നീക്കമെന്ന് ആരോപിച്ച് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
Malabar News: ആകാശ് തില്ലങ്കേരിയെ ജയിലിൽ അടയ്‌ക്കണം; എഎൻ ഷംസീർ എംഎൽഎ